‘എനിക്ക് പറ്റില്ല അച്ഛാ; ഇവിടെ നിര്‍ത്തിയിട്ടുപോയാല്‍ എന്നെ ഇനി കാണില്ല’ -വിസ്മയയുടെ സംഭാഷണം പുറത്ത്

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലമേല്‍ സ്വദേശിനി വിസ്മയയുടെ കേസില്‍ തിങ്കളാഴ്ച വിധിവരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍നിന്ന് നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണമാണ്പുറത്തു വന്നിട്ടുള്ളത്. ‘എനിക്ക് പറ്റില്ല അച്ഛാ, ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ കാണില്ല, എനിക്ക് അങ്ങോട്ട് വരണം, കിരണ്‍ കുമാര്‍ മര്‍ദിക്കുന്നു. പേടിയാകുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യും’ – എന്ന് പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.

പീഡനത്തെക്കുറിച്ച് അറിയാന്‍ വൈകിപ്പോയെന്നും അറിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു. പെണ്ണ് കാണല്‍ കഴിഞ്ഞ് കിരണിന്റെ വീട് കാണാന്‍ പോയ അന്ന് തന്നെ അവര്‍ സ്ത്രീധനം ചോദിച്ചിരുന്നു. എന്റെ മകള്‍ക്ക് നൂറു പവന്‍ കൊടുത്തെന്നും നിങ്ങളുടെ മകള്‍ക്ക് എത്ര കൊടുക്കുമെന്നുമായിരുന്നു ചോദ്യം. നൂറ് പവനും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പത്ത് ലക്ഷം രൂപയുടെ കാറും നല്‍കുമെന്നായിരുന്നു പറഞ്ഞത്. പക്ഷെ കല്ല്യാണത്തിന് ശേഷം തനിക്ക് ഇതില്‍ കൂടുതല്‍ കിട്ടുമെന്ന് കിരണ്‍ കുമാര്‍ കരുതിക്കാണുമെന്നും മകളെ പീഡിപ്പിച്ചത് ഇങ്ങനെ മനസ്സില്‍ തോന്നിയിട്ടായിരിക്കുമെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

പ്രശ്‌നങ്ങളെല്ലാം ആദ്യം വിസമയ അമ്മയോടാണ് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാനാണ് അമ്മ ശ്രമിച്ചത്. ഒട്ടും സഹിക്കാത്തത് കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തത്. ഇത്തരം സ്ത്രീധന പീഡനങ്ങള്‍ക്ക് എതിരായിട്ടുള്ള വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കോടതി വിധി പറയുന്നത്.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായാണ് കേസ്.

2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍കുമാര്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്കയച്ചതില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുള്‍പ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയും കോടതിയില്‍ ഹാജരായി.

Similar Articles

Comments

Advertismentspot_img

Most Popular