വസ്ത്രം കടിച്ചുപിടിച്ചു; കട്ടിലിൽ നിന്നു വീണ നിലയിൽ; മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

കട്ടപ്പന: അഞ്ചു ദിവസം പിന്നിട്ടിട്ടും കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി.ജോർജിന്റെ ഭാര്യ ചിന്നമ്മയുടെ(63) മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. 8ന് പുലർച്ചെയാണ് ചിന്നമ്മയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മ അണിഞ്ഞിരുന്ന 4 പവനോളം സ്വർണാഭരണങ്ങൾ കാണാതായതിനാൽ മോഷണ ശ്രമത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ പുറത്തുനിന്ന് ആരെങ്കിലും വീട്ടിൽ എത്തിയതിന്റെ യാതൊരു തെളിവും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ലെന്നാണ് വിവരം.

തെളിവെടുപ്പിന് എത്തിച്ച പൊലീസ് നായയും മണം പിടിച്ചശേഷം വീടു വിട്ട് പുറത്തു പോയില്ല. സംഭവ സമയം ജോർജ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ജോർജ് മുകൾ നിലയിലെ മുറിയിലും ചിന്നമ്മ താഴത്തെ നിലയിലുമാണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ ജോർജ് താഴത്തെ നിലയിൽ എത്തിയപ്പോഴാണ് കട്ടിലിൽ നിന്നു വീണു കിടക്കുന്ന നിലയിൽ ചിന്നമ്മയെ കണ്ടത്.

ചിന്നമ്മ വസ്ത്രം കടിച്ചുപിടിച്ച നിലയിലുമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമായത്. തുടർന്ന് ഭർത്താവും കുടുംബാംഗങ്ങളും ജോലിക്കാരും നാട്ടുകാരും ഉൾപ്പെടെ നാൽപതോളം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയെങ്കിലും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന കാര്യമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നാണു വിവരം.

Similar Articles

Comments

Advertismentspot_img

Most Popular