സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ രണ്ടു മന്ത്രിമാരും…പല സഹായങ്ങളും വാങ്ങിയിട്ടുണ്ടെന്നും മൊഴി

കൊച്ചി : സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ രണ്ടു മന്ത്രിമാരെക്കുറിച്ചു പരാമര്‍ശം. ഇവരുമായി അടുത്ത ബന്ധമുണ്ടെന്നും പല സഹായങ്ങളും വാങ്ങിയിട്ടുണ്ടെന്നും മൊഴിയിലുള്ളതായി സൂചന.

രഹസ്യമൊഴി പരിശോധിച്ചശേഷം നിര്‍ണായക ചോദ്യംചെയ്യലുകള്‍ ഉണ്ടാകുമെന്നു കസ്റ്റംസ് അറിയിച്ചു. ഉന്നതരെ ചോദ്യംചെയ്യാനായി അന്വേഷണസംഘം കസ്റ്റംസ് ഡയറക്ടറേറ്റിന്റെ അനുമതി തേടി.

അടുത്താഴ്ചയോടെ ഇക്കാര്യത്തില്‍ നീക്കമുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ 24 നാണ് മൊഴിയുടെ പകര്‍പ്പ് കോടതി കസ്റ്റംസിനു കൈമാറിയത്. ഭരണഘടനാ പദവിയുള്ള പ്രമുഖനുമായി അടുത്ത ബന്ധമുള്ളതും സ്വപ്‌ന വെളിപ്പെടുത്തിയതായാണു റിപ്പോര്‍ട്ട്.

മന്ത്രിമാരെ ചോദ്യംചെയ്യാനുള്ള സാധ്യത കണക്കിലെടുത്തു സര്‍ക്കാര്‍ നിയമോപദേശം തേടി. ചോദ്യംചെയ്യലിനെ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായി നിയമജ്ഞരുമായി മന്ത്രിമാര്‍ പലവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു.

രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റും (ഇ.ഡി) ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ കൈമാറാനാവില്ലെന്നും വൈകാതെ നല്‍കാമെന്നുമാണ് കസ്റ്റംസ് അറിയിച്ചിട്ടുള്ളത്.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഡല്‍ഹിയിലെത്തി രഹസ്യമൊഴിയിലെ വിവരങ്ങള്‍ കസ്റ്റംസ് ഡയറക്ടറെ അറിയിച്ചിരുന്നു. തുടര്‍നടപടികള്‍ എന്തൊക്കെ എന്നതിനെപ്പറ്റി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അധികൃതരുമായി ചര്‍ച്ച നടത്തി. പ്രമുഖരെ ചോദ്യംചെയ്യുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാരിനെ താറടിക്കാനും ജനപ്രതിനിധികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കത്തെഴുതിയതിനു പിന്നാലെയാണു പ്രിവന്റീവ് കമ്മിഷണറെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്.

സുമിത് കുമാര്‍ മടങ്ങിയെത്തിയതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യുസഫുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയെന്നാണു വിവരം. സ്വപ്‌നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍ ആരായുകയായിരുന്നു ബെഹ്‌റയുടെ ലക്ഷ്യമെന്നാണു കരുതുന്നത്. തുടര്‍ന്നാണു മൊഴിയിലെ പ്രമുഖരെപ്പറ്റി സര്‍ക്കാരിനു വിവരം ലഭിക്കുന്നത്.

സ്വപ്‌നയുടെ രഹസ്യമൊഴിയിലെ ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണു കമ്മിഷണറോട് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. രഹസ്യമൊഴിക്കു മുമ്പേ കസ്റ്റംസ് സ്വപ്‌നയുടെ മൊഴിയെടുത്തിരുന്നു. ഇതിലും ഉന്നതബന്ധങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പു കഴിയുംവരെ മന്ത്രിമാരെയും അഡീ. െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതോടെ തിരക്കിട്ട ചോദ്യംചെയ്യല്‍ വേണ്ടെന്നു അന്വേഷണ ഏജന്‍സികളും തീരുമാനിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular