സൈനിക ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നു; ഇനി മുഴുവന്‍ പെന്‍ഷന്‍ കിട്ടണമെങ്കില്‍ 35 വര്‍ഷം സര്‍വ്വീസ്

ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ചെറുപ്പത്തില്‍ത്തന്നെ പലരും മുഴുവന്‍ പെന്‍ഷനുമായി വിരമിക്കുന്നതുകാരണം വന്‍ബാധ്യത ഉണ്ടാകുന്നതിനാല്‍ നാല് സ്ലാബുകളിലായാണ് പെന്‍ഷന്‍ പരിഷ്‌കരണം. 20-25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്‍ഷന്‍. 26-30 വര്‍ഷ സേവനം: 60 ശതമാനം പെന്‍ഷന്‍. 31-35 വര്‍ഷ സേവനം: 75 ശതമാനം പെന്‍ഷന്‍. 35 വര്‍ഷത്തിനു മുകളില്‍: മുഴുവന്‍ പെന്‍ഷന്‍ എന്നിങ്ങനെയാണിത്.

കേണല്‍ നേരത്തേ 54 എന്നത് 57 ആയും, ബിഗ്രേഡിയര്‍ 56 എന്നത് 58ആയും, മേജര്‍ ജനറല്‍ 58ല്‍ നിന്നും 59 എന്നിങ്ങനെ വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ളതാണ് നീക്കം.

ലോജിസ്റ്റിക്സ്, ടെക്നിക്കല്‍, മെഡിക്കല്‍ ബ്രാഞ്ചില്‍പ്പെട്ട ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ.), മറ്റുള്ള റാങ്കുകാര്‍ (ഒ.ആര്‍.) എന്നിവരുടെ വിരമിക്കല്‍ പ്രായം 57 ആക്കാനാണ് ശുപാര്‍ശ. കരസേനയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എനിജിനിയര്‍മാര്‍, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡനന്‍സ് കോര്‍ വിഭാഗക്കാര്‍ക്കും ഇതാണ് ബാധകം

Similar Articles

Comments

Advertismentspot_img

Most Popular