കോവിഡ് ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമോ? പുതിയ പഠനം പറയുന്നത്

നാലില്‍ ഒരു രോഗിക്ക് വീതം കോവിഡിന്റെ ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാമെന്നാണ് കരുതപ്പെടുന്നത്. ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാകാനുള്ള സാധ്യതകള്‍ ചില ലക്ഷണങ്ങളിലൂടെ പ്രവചിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനിലെ കിങ്ങ്സ് കോളജ് നടത്തിയ പഠനം അനുസരിച്ച് രോഗം ബാധിച്ച് ആദ്യ ആഴ്ചയില്‍ വരുന്ന ലക്ഷണങ്ങളാണ് സുപ്രധാനം. ആദ്യ ആഴ്ചയില്‍ അഞ്ചോ അതിലധികമോ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രോഗികള്‍ക്ക് ദീര്‍ഘകാല കോവിഡിന് സാധ്യതയേറെയാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് രോഗമുക്തിക്ക് ശേഷം നാലു മുതല്‍ എട്ട് ആഴ്ച വരെ കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തുടര്‍ന്നും ഉണ്ടാകാം.

തലവേദന, വരണ്ട ചുമ, തൊണ്ട വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യ ആഴ്ച കാണപ്പെട്ടവരിലാണ് ദീര്‍ഘകാലത്തേക്ക് ഇവ തുടര്‍ന്നതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ശരിയായ രോഗനിര്‍ണയം നടക്കാത്തവരിലും വളരെ വൈകി പരിശോധനയ്ക്ക് വിധേയരായവരിലും കോവിഡ് അനന്തര ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് പ്രകടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടി.

യുകെയിലെയുംസ്വീഡനിലെയും 4000ലധികം കോവിഡ് രോഗമുക്തരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇവരില്‍ 20 ശതമാനം പേരും ഒരു മാസം കഴിഞ്ഞിട്ടും പൂര്‍ണ രോഗമുക്തി ലക്ഷണങ്ങളില്‍ നിന്നുണ്ടായിട്ടില്ലെന്ന് പറയുന്നു. 190 പേര്‍ക്ക് എട്ട് മുതല്‍ 10 ആഴ്ച വരെ രോഗലക്ഷണങ്ങള്‍ തുടര്‍ന്നു. 100 പേര്‍ക്ക് രോഗം പിടിപെട്ട് 10 ആഴ്ചയ്ക്ക് ശേഷവും പ്രശ്നങ്ങള്‍ തുടര്‍ന്നു.

കോവിഡ് നെഗറ്റീവായ ശേഷവും നിരന്തരം ആരോഗ്യം വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം ഈ പഠനങ്ങള്‍ അടിവരയിടുന്നു.

pathram:
Leave a Comment