പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഷെമീര്‍ നേരിട്ടത് കൊടിയ ക്രൂരത; താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തിയെന്നും സുമയ്യയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍: കഞ്ചാവ് കേസില്‍ പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത ഷെമീര്‍ നേരിട്ടത് കൊടിയ ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യ. ഭര്‍ത്താവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് സുമയ്യ വെളിപ്പെടുത്തി. അവശനായ ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണു മരിച്ചെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമമെന്നും സുമയ്യ പറഞ്ഞു. കഞ്ചാവ് കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

ഷെമീറിനേറ്റ ക്രൂരമര്‍ദനത്തിന് സാക്ഷിയായിരുന്നു സുമയ്യ. അപസ്മാരമുള്ളയാളാണെന്നും മര്‍ദിക്കരുതെന്നും പറഞ്ഞാണ് പൊലീസ് ഷെമീറിനെ ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ‘പൊലീസിനെകൊണ്ട് റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ’ എന്ന് ചോദിച്ച് മര്‍ദിച്ചു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതി ജാഫര്‍ എതിര്‍ത്തു. അക്കാരണം പറഞ്ഞ് ജാഫറിനേയും ക്രൂരമായി മര്‍ദിച്ചുവെന്നും സുമയ്യ വെളിപ്പെടുത്തി.

കഴിഞ്ഞ മാസം 30നാണ് ഷെമീറിന് ക്രൂരമര്‍ദനമേറ്റത്. റിമാന്‍ഡ് പ്രതികളെ കൊവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്സിലെ അമ്പിളിക്കല സെന്ററിലായിരുന്നു മര്‍ദനമേറ്റത്. പിറ്റേദിവസം മരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular