‘ജീവിക്കാന്‍ അനുവദിക്കുന്നില്ലല്ലോ ഈ സമൂഹം..ഞങ്ങള്‍ എന്ത് ചെയ്യണം..?ഞങ്ങളെ കേള്‍ക്കാന്‍ പോലും ആരുമില്ല,’കണ്ണീരോടെ സജ്ന ഷാജി

ട്രാന്‍സ്ജന്‍ഡേഴ്‌സിന് മാനം മര്യാദയോടെ സമൂഹത്തില്‍ ഇടപെട്ടാല്‍ എന്താണ് കുഴപ്പം എന്ന സ്ഥിരം ചോദ്യങ്ങളും ആയി വരുന്ന സമൂഹത്തിന്റെ മുന്നിലേക്കാണ് സജ്ന ഷാജി കണ്ണീര്‍ നനവുള്ള ഈ അനുഭവം പങ്ക് വെക്കുന്നത്. ‘അന്തസ്സോടെ ജോലിയെടുത്തു ജീവിക്കാന്‍ നിങ്ങള്‍ സമ്മതിക്കുന്നില്ലല്ലോ. നാളെ വീണ്ടും രാത്രികാലങ്ങളില്‍ ലോറികള്‍ക്ക് കൈ കാണിക്കാനോ, ഭിക്ഷ എടുക്കാനോ ഒക്കെയല്ലേ ഞങ്ങള്‍ക്ക് പറ്റൂ. അങ്ങനെ ഇറങ്ങിയാല്‍ നിങ്ങള്‍ ചോദിക്കില്ലേ നിങ്ങള്‍ ഇങ്ങനെ അന്തസ്സ് കെട്ട് ജീവിക്കുന്നത് എന്തിനാണെന്ന് ..?’ സജ്ന ചോദിക്കുന്നു.

തന്നെ പോലെയുള്ള കുറച്ചു ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ ഒരേയൊരു ഉപജീവന മാര്‍ഗ്ഗമായ ഭക്ഷണ വില്‍പ്പനയെ തടയാനായി ചിലര്‍ നടത്തുന്ന മനഃപൂര്‍വ്വമായ ശ്രമങ്ങളെയും ഉത്തരവാദിത്തപ്പെട്ട അധികാരി വര്‍ഗ്ഗത്തിന്റെ ഉദാസീനതയേയും ആണ് സജ്ന തന്റെ എഫ്ബി ലൈവിലൂടെ വെളിവാക്കുന്നത്.

‘ഫുഡ് ആന്‍ഡ് സേഫ്റ്റിയുടെ ലൈസന്‍സ് ഒക്കെ എടുത്തിട്ടാണ് ഞങ്ങള്‍ കച്ചവടം തുടങ്ങിയിട്ടുള്ളത്. പക്ഷെ ഫൂഡ് ഇന്‍സ്പെക്ടര്‍ ഒക്കെ വന്നു ഞങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഇന്നുണ്ടാക്കിയ ബിരിയാണിയും ഊണും എല്ലാം വേസ്റ്റ്. ഞാനടക്കമുള്ള കുറച്ചു ട്രാന്‍സ്ന്‍ഡേഴ്‌സിന്റെ ഒരേയൊരു ഉപജീവന മാര്‍ഗ്ഗമാണ് ഇത്. പോലീസ് സ്റ്റേഷനില്‍ ഒക്കെ പോയി പരാതി കൊടുത്തതാണ്..പക്ഷെ ഒരു സഹായവും കിട്ടുന്നില്ല. ബിരിയാണി വിറ്റു തരാന്‍ ഞങ്ങള്‍ക്ക് പറ്റുമോ?’, എന്നൊക്കെയാണ് പോലീസിന്റെ ചോദ്യം .

‘കഴിഞ്ഞ കുറച്ചു നാളുകളായി എത്ര സന്തോഷത്തോടെ ആണ് ഞാനും കൂട്ടുകാരും ചേര്‍ന്ന് ഭക്ഷണത്തിന്റെ കച്ചവടം തുടങ്ങിയത്. കച്ചവടം വൃത്തിയായി പോകുന്നുണ്ടായിരുന്നു .പക്ഷെ കുറച്ചായിട്ടു ഭയങ്കര അവഹേളനമാണ് ഞങ്ങള്‍ക്ക് വില്‍പ്പന സ്ഥലത്തു നിന്നും നേരിടേണ്ടി വരുന്നത്. ആണും പെണ്ണും കെട്ടവര്‍ എന്ന് അവഹേളനവും, പുച്ഛവുമാണ് ഞങ്ങള്‍ക്ക് ചുറ്റും നിന്ന് കേള്‍ക്കേണ്ടി വരുന്നത്’, സജ്ന ഷാജി പൊട്ടിക്കരയുകയാണ് .

ട്രാന്‍സ്ജന്‍ഡേഴ്‌സിനെ അധിക്ഷേപിക്കാനും, പുച്ഛിച്ചു തള്ളാനും നില്‍ക്കുന്ന എല്ലാവരും സജ്‌നയെ പോലുള്ള വരുടെ യഥാര്‍ത്ഥ പശ്ചാത്തലങ്ങളും അനുഭവങ്ങളും കൂടി മനസ്സിലാക്കണം എന്നാണ് സജ്ന തന്റെ ലൈവ് ഫേസ്ബുക് വീഡിയോയിലൂടെ പറയാന്‍ ആഗഹിക്കുന്നതു.

Similar Articles

Comments

Advertismentspot_img

Most Popular