യുവാവുമായി ഒളിച്ചോടി എന്ന് വാട്സ്ആപ്പ് സന്ദേശം സന്ദേശം മകൻ അംഗമായ ഗ്രൂപ്പിൽ; വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടി ഇല്ല

കാസര്‍കോട്: സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവുമായി ഒളിച്ചോടി എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടി വൈകുന്നു. കാസര്‍കോട് സ്വദേശിനി ഹേമലത സുഹൃത്തിന്‍റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ, ഒളിച്ചോടി എന്ന തരത്തിൽ വാട്സാപ് കൂട്ടായ്മകള്‍ വഴി വ്യാപകമായി പ്രചരിച്ചാണ് അധിക്ഷേപത്തിന് ഇരയായത്. അപവാദ പ്രചാരണം നടത്തിയ ഒരു യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് മാപ്പ് പറയിച്ചു.

സ്വന്തം മകനുമുള്ള വാട്സാപ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്ന് ഫോട്ടോ സഹിതം ഫോര്‍വേഡ് മെസേജ് വന്നത്. ചെമ്മട്ടംവയിലില്‍ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാലുകാരനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം.

പരാതി നൽകിയിട്ടും വ്യക്തിഹത്യ നടത്തിയവരെ പിടികൂടാന്‍ കൃത്യമായ നിയമം ഇല്ലെന്ന് പറഞ്ഞ് ബേക്കല്‍ പൊലീസ് കയ്യൊഴിഞ്ഞു. ഐടി ആക്ടിലെ 66 (എ) സുപ്രീം കോടതി എടുത്തു കളഞ്ഞതും പകരം വകുപ്പ് ഇല്ലാത്തതുമാണ് കേസെടുക്കാന്‍ പൊലീസിനെ പിന്നോട്ടടിക്കുന്നത്. കോടതിയില്‍ പരാതി നല്‍കി കേസുമായി മുന്‍പോട്ട് പോകാനാണ് ഹേമലതയുടെ നീക്കം. കിട്ടുന്നതെന്തും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും അന്യന്‍റെ സ്വകാര്യതയില്‍ ഒളിഞ്ഞുനോക്കുന്നവര്‍ക്കും എതിരെയുള്ള പോരാട്ടം തുടരാനാണ് ഹേമലതയുടെയും കുടുംബത്തിന്‍റെയും തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular