ലൈംഗിക സംഘടനകള്‍ക്കും ലഹരി മാഫിയകള്‍ക്കും ബന്ധം ; അഞ്ജനാ ഹരീഷ് ഉള്‍പ്പെടെ അഞ്ച് യുവതികളുടെ മരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

തിരുവനന്തപുരം: തലശേരി ഗവ. ബ്രണ്ണന്‍ കോളജ് ബിരുദവിദ്യാര്‍ഥിയും കാസര്‍ഗോഡ് നീലേശ്വരം പുതുക്കൈ സ്വദേശിയുമായ അഞ്ജനാ ഹരീഷ് ഉള്‍പ്പെടെ അഞ്ച് യുവതികളുടെ അസ്വാഭാവികമരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. അഞ്ജനാ ഹരീഷ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചശേഷം, കേരളത്തിലെ പലയിടങ്ങളിലായി നാല് പെണ്‍കുട്ടികള്‍കൂടി സമാനസാഹചര്യങ്ങളില്‍ മരിച്ചു.

അഞ്ജന, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരുന്ന കൊല്ലം, കൊട്ടിയം സ്വദേശിനി, തിരുവനന്തപുരത്തു താമസിച്ചിരുന്ന ചലച്ചിത്രപ്രവര്‍ത്തക, തൃശൂര്‍ സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് എ.ടി.എസ്. ഏറ്റെടുക്കുന്നത്. യുവതികളുടെ ദുരൂഹമരണവുമായി നിരോധിത സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ബന്ധമുണ്ടെന്നു വിവരം ലഭിച്ചതിനേത്തുടര്‍ന്നാണിത്.

കഴിഞ്ഞ മേയ് 12-നാണ് ഗോവയിലെ ഒരു ഹോസ്റ്റലിനു സമീപം അഞ്ജന ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന്, നോര്‍ത്ത് ഗോവയിലെ കല്ലങ്കോട്ട് പോലീസ് ആത്മഹത്യാക്കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റു ചില വിവരങ്ങള്‍ ബ്രണ്ണന്‍ കോളജിലെ ഒരു പൂര്‍വവിദ്യാര്‍ഥിയില്‍ നിന്നു രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ചു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണു മറ്റു നാല് പെണ്‍കുട്ടികളുടെ മരണവും സമാന സാഹചര്യത്തിലാണെന്നു വ്യക്തമായത്.

ഗോവയിലെ ഹോസ്റ്റലില്‍ അഞ്ജന ലൈംഗികാതിക്രമം നേരിട്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അഞ്ജനയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമുണ്ടായി. മരിക്കുന്നതിനു മുമ്പ് അഞ്ജനയും സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണവിവരങ്ങള്‍ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിരുന്നു. ഭീതി കലര്‍ന്ന സ്വരത്തിലായിരുന്നു അഞ്ജനയുടെ സംഭാഷണം. താമസസ്ഥലത്ത് അഞ്ജനയ്ക്കു ലൈംഗികാതിക്രമം നേരിട്ടിട്ടും സുഹൃത്തുക്കള്‍ പോലീസിനോടു വെളിപ്പെടുത്താന്‍ മടിച്ചതും ദുരൂഹമാണ്.

ലഹരി മാഫിയയ്ക്കും അടുത്തിടെ ശ്രദ്ധയില്‍പ്പെട്ട ചില അരാജക ലൈംഗിക സംഘടനകള്‍ക്കും ഈ സംഭവവുമായി ബന്ധമുണ്ടെന്നു സൂചനയുണ്ട്. വിഷാദരോഗികളായ യുവാക്കളെ മയക്കുമരുന്ന് നല്‍കി പാട്ടിലാക്കുന്ന ചില ഡോക്ടര്‍മാരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ക്യാമ്പസുകളിലെ അരാജകത്വം, സ്വതന്ത്രെലെംഗികത, ലഹരിവസ്തുകളുടെ ഉപയോഗം എന്നിവയെ ന്യായീകരിക്കുന്നവരും സാമൂഹികമാധ്യമങ്ങളിലെ ഡേറ്റിങ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular