അനൂപ് മുഹമ്മദിനെ വര്‍ഷങ്ങളായി അറിയാം; അനൂപിന് റെസ്റ്റോറന്റ് തുടങ്ങാന്‍ പണം നല്‍കിയിരുന്നു, ഇത്തരത്തിലുള്ള ആളാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്ന് ബിനീഷ് കോടിയേരി

നാര്‍ക്കോട്ടിക്ക് കണ്ട്രോള്‍ ബ്യൂറോ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വര്‍ഷങ്ങളായി അറിയാമെന്നും എന്നാല്‍ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ വാക്കുകള്‍ ഇങ്ങനെ : ‘അനൂപ് മുഹമ്മദിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അനൂപ് മുഹമ്മദ് വസ്ത്ര ബിസിനസ് നടത്തുമ്പോഴാണ് ഞാന്‍ പരിചയപ്പെടുന്നത്. അനൂപിന് അപാര്‍ട്ട്മെന്റിലും, ഹോട്ടലുകളിലുമൊക്കെ റൂമുകള്‍ ബുക്ക് ചെയ്ത് തരുന്ന പരിപാടി ഉണ്ടായിരുന്നു. അപ്പോള്‍ ബംഗളൂരുവില്‍ പോകുമ്പോള്‍ അനൂപിനെ വിളിക്കുമായിരുന്നു. അനൂപാണ് റൂം ബുക്ക് ചെയ്ത് തന്നിരുന്നത്. അതിന് ശേഷം 2015ല്‍ അനൂപ് ഒരു റെസ്റ്റോറന്റ് തീരുമാനിച്ചു. ആ സമയത്ത് ഞാനടക്കം നിരവധി സുഹൃത്തുക്കള്‍ അനൂപിന് പണം കടം കൊടുത്തിരുന്നു. എന്നാല്‍ ആ റെസ്റ്റോറന്റ് വിജയകരമായി നടത്താന്‍ സാധിച്ചിട്ടില്ല. അനൂപ് ഇത്തരത്തിലൊരു കാര്യം ചെയ്യുന്ന ആളാണെനന് അറിഞ്ഞപ്പോള്‍ ഞെട്ടി. അനൂപിന്റെ വീട്ടുകാരെയും എനിക്കറിയാം. അവന്റെ ഉമ്മച്ചിയും ബാപ്പച്ചിയും എന്നെ വിളിച്ച് കരയുന്നുണ്ട്. അവര്‍ക്കാര്‍ക്കും അനൂപിനെ കുറിച്ച് ഇത്തരത്തിലൊരു ധാരണയില്ല. അനൂപ് ഇത്തരത്തിലൊരു വ്യക്തിയായിരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും അനൂപുമായി ഞാന്‍ ബന്ധം വയ്ക്കില്ലായിരുന്നു.’

ബാംഗളൂരവില്‍ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കച്ചവട കേന്ദ്രമായി പ്രവര്‍ത്തിച്ച ഹോട്ടലില്‍ ബിനീഷ് കോടിയേരി നിത്യ സന്ദര്‍ശകനാണെന്നായിരുന്നു ആരോപണം.

Similar Articles

Comments

Advertismentspot_img

Most Popular