കണ്‍സള്‍ട്ടന്‍സിക്ക് അദാനിയുമായുള്ള ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നു: ഇ.പി. ജയരാജന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് മന്ത്രി ഇ.പി. ജയരാജന്‍. കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സംസ്ഥാന സര്‍ക്കാരില്‍നിന്ന് മറച്ചുവെച്ചുവെന്ന് ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ അല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നു. ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചത്.

എന്നാല്‍ അദാനിയാണ് മറുപക്ഷത്ത് എന്നറിഞ്ഞപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെയോ കെ.എസ്.ഐ.ഡി.സിയുടെയോ ശ്രദ്ധയില്‍പ്പെടുത്തേണ്ടിയിരുന്നു.ഈ കാര്യങ്ങള്‍ പൂര്‍ണമായും സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് മറച്ചുവെച്ചു എന്നാണ് ഇപ്പോള്‍ സര്‍ക്കാരിന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്‍സള്‍ട്ടന്‍സിക്ക് അദാനിയുമായുള്ള ബന്ധം അവര്‍ അറിയിച്ചില്ലെങ്കിലും സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന്, ഇന്ത്യയില്‍ അറിയപ്പെടുന്ന വലിയ ലീഗല്‍ കണ്‍സള്‍ട്ടന്‍സിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്നും അവര്‍ കേരളത്തിന്റെ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജയരാജന്റെ മറുപടി.

ഗൗതം അദാനിയുടെ മകന്റെ ഭാര്യ ഡയറക്ടറായ, മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്. കെ.പി.എം.ജി. എന്ന സ്ഥാപനത്തെ കൂടാതെയാണ് അദാനിയുടെ ബന്ധുവിന്റെ കമ്പനിയായ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയും കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സിക്കായി സമീപിച്ചത്. ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപയും നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular