ജംഷീദിന്റെ മരണത്തിന് പിന്നില്‍ രണ്ട് യുവതികള്‍; 15 ലക്ഷം രൂപ നഷ്ടപ്പെട്ട വഴിയും കണ്ടെത്തി

കോഴിക്കോട്: യുവാവ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച് സംഘം. കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ മരണത്തിലാണ് രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചത്. ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈംബ്രാഞ്ച് കണ്ടെത്തി.

സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജംഷീദിന്റെ ജോലി. നല്ല പെരുമാറ്റവും മികച്ച അധ്വാനശീലവും ജംഷീദിനെ വ്യാപാരികളുടെ വിശ്വസ്തനാക്കി. കടകളുടേത് ഉള്‍പ്പെടെ ജിഎസ്ടി ബില്‍ തയാറാക്കുന്ന ജോലിയില്‍ തരക്കേടില്ലാത്ത വരുമാനവും ജംഷീദിന് ലഭിച്ചിരുന്നു. ഈ പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 29 ന് രാത്രിയിലാണ് ജംഷീദ് ട്രെയിന്‍ തട്ടി മരിക്കുന്നത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന കണ്ടെത്തലില്‍ പിന്നീട് കേസ് അവസാനിപ്പിച്ചു.

ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ചുള്ള ബന്ധുക്കളുടെ സംശയങ്ങള്‍ പരിശോധിച്ചില്ല. മാതാവ് ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസനെ അന്വേഷണ ചുമതലയേല്‍പ്പിച്ചത്. ഫോണ്‍വിളിയും ജംഷീദിനെ നിരന്തരം ബന്ധപ്പെട്ടിരുന്ന വനിതകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. പതിനഞ്ച് ലക്ഷത്തിലധികം രൂപ ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി.

ജംഷീദുമായി അടുപ്പമുണ്ടായിരുന്ന രണ്ട് വനിതകളിലേക്ക് അന്വേഷണമെത്തി. പലതവണയായി ഇരുവരുടെയും അക്കൗണ്ടിലേക്ക് ജംഷീദ് പണമയച്ചിരുന്നതായി തെളിഞ്ഞു. ഇത്രയും ഉയര്‍ന്ന തുക ഏത് സാഹചര്യത്തിലാണ് വനിതകളുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

രണ്ട് വനിതകളുടെയും ഭര്‍ത്താക്കാന്‍മാരില്‍ നിന്ന് മൊഴിയെടുത്തു. പല വ്യാപാരികളില്‍ നിന്നും ശേഖരിച്ച പണമാണ് ജംഷീദ് യുവതികള്‍ക്ക് കൊടുത്തിരുന്നതെന്ന് വ്യക്തമായി. ഇരുപതിലധികമാളുകളെ ചോദ്യം ചെയ്തു. വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധനയുള്‍പ്പെടെ കൂടുതല്‍ തെളിവ് ശേഖരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular