ഉമ്മച്ചിയുടെ വാക്കുകള്‍, അതിനു ശേഷം ഞാന്‍ തോറ്റിട്ടില്ല

തന്റെ പഠനകാലത്തെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും സ്‌കൂളിനെക്കുറിച്ചുമുള്ള ഓര്‍മകള്‍ അയവിറക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പഠനകാലത്തെക്കുറിച്ചും തോല്‍വികളെക്കറിച്ചുമൊക്കെ ദുല്‍ഖര്‍ കുട്ടികളോട് അനുഭവങ്ങള്‍ പങ്കു വച്ചു. മലയാള മനോരമ സംഘടിപ്പിച്ച ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

എന്റെ ലോക്ഡൗണ്‍ ഹോബിയായിരുന്നു ബര്‍ഗര്‍ മെയ്ക്കിങ്. എനിക്ക് നല്ല ബര്‍ഗര്‍ മിസ് ചെയ്തു. അതുകൊണ്ട്, വീട്ടില്‍ എങ്ങനെ നല്ല ബര്‍ഗര്‍ ഉണ്ടാക്കാം എന്ന് അന്വേഷിക്കലായിരുന്നു പണി. യുട്യൂബ് വിഡിയോ കണ്ട് വീട്ടില്‍ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരു വിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവര്‍ക്ക് നല്ല ഇഷ്ടമായി. ഇപ്പോള്‍ എല്ലാവരും എന്നെ ബര്‍ഗര്‍ ഷെഫ് എന്നാണ് വിളിക്കുന്നത്. എന്റെ ഈ വര്‍ഷത്തെ ഒരു ബര്‍ത്ത്‌ഡേ കേക്ക് പോലും ബര്‍ഗര്‍ ഷേപ്പിലുള്ളതായിരുന്നു. പൃഥ്വിവും സുപ്രിയയും കൊണ്ടു വന്നതായിരുന്നു അത്. പിന്നെ, ആരുടെ ജന്മദിനം ആയാലും മറിയത്തിന് മെഴുകുതിരി ഊതാനും കേക്ക് കട്ട് ചെയ്യാനുമൊക്കെ ഇഷ്ടമാണ്. എന്റെ പിറന്നാള്‍ മറിയം കാത്തിരിക്കുകയായിരുന്നു. രാവിലെ ബ്യൂട്ട് ആന്റ് ബീസ്റ്റ് ഉടുപ്പൊക്കെ ഇട്ടു വന്ന് എനിക്ക് കാര്‍ഡ് തന്നു. അവള്‍ ഉണ്ടാക്കിയ കാര്‍ഡ് ആയിരുന്നു. നിറയെ അവളുടെ ക്രാഫ്റ്റ്‌സും ഗ്ലിറ്ററുമൊക്കെയായി.

ഞാനൊരു വികൃതിക്കുട്ടി

ഞാനൊരു വികൃതിക്കുട്ടിയായിരുന്നു. എപ്പോഴും എന്നെ പ്രിന്‍സിപ്പാളിന്റെ ഓഫിസിലേക്ക് അയയ്ക്കാറുണ്ട്. ക്ലാസില്‍ ഞാന്‍ വലിയ ശബ്ദമുണ്ടാക്കും. എന്നെ മോണിറ്റര്‍ ആക്കിയാല്‍ ക്ലാസില്‍ മറ്റു കുട്ടികള്‍ ഉണ്ടാക്കുന്നതിനേക്കാളും ഒച്ച ഞാന്‍ ഉണ്ടാക്കും. എല്ലാവരോടും മിണ്ടാതിരിക്കാന്‍ പറയേണ്ട ഞാനാകും ഏറ്റവും ഉച്ചത്തില്‍ സംസാരിക്കുക. അതു കേട്ട് അപ്പുറത്തെ ക്ലാസിലെ ടീച്ചര്‍മാര്‍ വന്ന് മോണിറ്ററായ എന്നെത്തന്നെ ഓഫിസ് റൂമിലേക്ക് പറഞ്ഞു വിടും. പിന്നെ, !ഞങ്ങളുടെ സ്‌കൂളില്‍ മൂന്നു കാര്യങ്ങളില്‍ വളരെ സ്ട്രിക്റ്റ് ആയിരുന്നു. ഷൂസ് എപ്പോഴും ക്ലീന്‍ ആകണം. അസംബ്ലിക്ക് കൃത്യനേരത്ത് എത്തണം. പിന്നെ, അസംബ്ലിക്ക് എത്തുമ്പോള്‍ കയ്യില്‍ പ്രാര്‍ത്ഥനാഗാനങ്ങളുടെ ഒരു പുസ്തകം (വ്യാി യീീസ) കരുതണം. ഇതില്‍ ഏതെങ്കിലും തെറ്റിച്ചാല്‍ ഗ്രൗണ്ടിലൂടെ രണ്ടു റൗണ്ട് ഓടണം. ഞാന്‍ ഒരുവിധം എല്ലാ ദിവസവും ഓടിയിട്ടുണ്ട്.

അധ്യാപകരുടെ നോട്ടപ്പുള്ളി

അത്യാവശ്യം അധ്യാപകരുടെ ഒരു നോട്ടപ്പുള്ളി ആയിരുന്നു ഞാന്‍. പുതിയ ക്ലാസിലേക്കു പോകുമ്പോള്‍ പഴയ അധ്യാപകര്‍ ക്ലാസിലെ വികൃതിക്കുട്ടികളെ പ്രത്യേകം പരിചയപ്പെടുത്തില്ലേ. ഞാനും ആ കൂട്ടത്തിലായിരുന്നു. പുതിയ ക്ലാസിലേക്കു ചെല്ലുമ്പോള്‍ ഏറ്റവും പിന്നിലെ ബെഞ്ചില്‍ പോയിരിക്കും. ടീച്ചര്‍ വന്ന്, എന്നെയും എന്റെ കൂടെ പിറകില്‍ ഇരുന്നവരെയും നേരെ പൊക്കി ഫസ്റ്റ് ബെഞ്ചില്‍ ഇരുത്തും. ഞാനും എന്റെ അന്നത്തെ പ്രിന്‍സിപ്പാളും നല്ല ക്ലോസ് ആയിരുന്നു. കാരണം ഞാനെപ്പോഴും അദ്ദേഹത്തിന്റെ ഓഫിസില്‍ ആയിരുന്നല്ലോ! ഞങ്ങള്‍ അവിടെ സംസാരിച്ചിരിക്കും. ‘ഇന്നെന്താ ഒപ്പിച്ചേ’, എന്നാവും അദ്ദേഹം ചോദിക്കുക. പിന്നെ, 20 മിനിറ്റ് വര്‍ത്തമാനമൊക്കെ പറഞ്ഞിരുന്നിട്ട് എന്നോട് ക്ലാസില്‍ പൊയ്‌ക്കോളാന്‍ പറയും. ടീച്ചര്‍മാര്‍ ചോദിച്ചാല്‍ പണിഷ്‌മെന്റ് തന്നൂന്ന് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറയുമായിരുന്നു. ആരെയും വെറുപ്പിക്കുന്ന കുസൃതികളൊന്നും ഒപ്പിക്കാറില്ല. അധ്യാപകര്‍ക്ക് എന്നെ ഇഷ്ടമായിരുന്നു. ആകെയുള്ള പ്രശ്‌നം, എനിക്ക് ഇങ്ങനെ കുറെ നേരം കുത്തിയിരുന്ന് ശ്രദ്ധിക്കാന്‍ പറ്റില്ല. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും.

ലൈബ്രറി കുട്ടി

സ്‌കൂള്‍ ലൈബ്രേറിയന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ഞാന്‍ വെറുതെ പോയിരുന്ന് അവരോട് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ വളരെ ഒരു സ്വീറ്റ് ടീച്ചറായിരുന്നു. എനിക്ക് ബുക്‌സ് വളരെ ഇഷ്ടമായിരുന്നു. ലൈബ്രറിയില്‍ പോയി പുസ്തകം എടുക്കുന്നതിനു മുന്‍പേ ആ മാഡത്തിനോട് കുറെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. ഇതൊന്നു വായിച്ചു നോക്കൂ എന്ന് പറഞ്ഞ് ഹാരി പോട്ടര്‍ എടുത്തു തന്നത് ആ ടീച്ചറായിരുന്നു. ആ ലൈബ്രറിയും സ്‌കൂളും അവിടത്തെ ഒച്ചയും ബഹളവുമെല്ലാം എനിക്കെപ്പോഴും മിസ് ചെയ്യും.

അതിനു ശേഷം ഞാന്‍ തോറ്റിട്ടില്ല

എന്റെ ചെറുപ്പത്തില്‍ ഞാന്‍ കുറെ ദിവസങ്ങള്‍ മട്ടാഞ്ചേരിയില്‍ ചെലവഴിച്ചിട്ടുണ്ട്. എന്റെ ഉമ്മയുടെ നാട് അവിടെയാണ്. ഒരുപാട് ഓര്‍മകള്‍ എനിക്ക് അവിടെയുണ്ട്. ഞാന്‍ സ്ഥിരം എന്റെ വല്യുപ്പായുടെ സ്‌കൂട്ടറിന്റെ മുന്‍പില്‍ ഇരിപ്പുണ്ടാകും. അദ്ദേഹം എന്നെ എല്ലായിടത്തും കൊണ്ടുപോകും. മിഠായി വാങ്ങാനും ഐസ്‌ക്രീം കഴിക്കാനുമെല്ലാം പോകും. വാപ്പച്ചി ഷൂട്ടിന്റെ തിരക്കിലായിരുന്നതിനാല്‍ ഉമ്മച്ചിയാണ് ഞങ്ങളെ പഠിപ്പിക്കാറുള്ളത്. മാര്‍ക്ക് വാങ്ങണമെന്നോ ഫസ്റ്റ് വരണമെന്നോ ഒന്നും വാപ്പച്ചി വന്നു പറയില്ല. എന്റെ ജോലിയില്‍ ഞാന്‍ ബെസ്റ്റ് ആണെന്ന് ഇടയ്ക്ക് ഞങ്ങളെ ഓര്‍മിപ്പിക്കും. ഇങ്ങനെ ഇങ്ങനെ പുരസ്‌കാരങ്ങള്‍ വാങ്ങിച്ചിട്ടുണ്ടെന്ന് പറയും. നിങ്ങളുടെ ലൈഫില്‍ നിങ്ങള്‍ എന്തു ചെയ്യണമെന്നു നിങ്ങള്‍ തീരുമാനിച്ചോ എന്നാണ് അദ്ദേഹം പറയുക. അപ്പോള്‍ തന്നെ നമുക്ക് തോന്നും, ഞാന്‍ ക്ലാസില്‍ പോലും ഫസ്റ്റ് വന്നിട്ടില്ലല്ലോ എന്ന്! പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാമിനു വേണ്ടി എട്ടാം ക്ലാസ് മുതലേ ഞങ്ങളെ ഒരുക്കാറുണ്ട്. സിലബസ് ഒക്കെ ടഫ് ആകും. പരീക്ഷ ഒക്കെ വളരെ ബുദ്ധിമുട്ടാകും. അങ്ങനെ ഞാനും തോറ്റിട്ടുണ്ട്. വീട്ടില്‍ വന്നു പറയും, ഉമ്മാ.. ഞാന്‍ മാത്രമല്ല, ക്ലാസില്‍ കുറെ പേര്‍ തോറ്റിട്ടുണ്ട് എന്നൊക്കെ. ഉമ്മച്ചി എന്നെ കുത്തിയിരുത്തി പഠിപ്പിക്കും. പണിഷ്‌മെന്റ് എന്നു വച്ചാല്‍ എന്നെ വേറെ ഒന്നിനും വിടില്ല. എട്ടാം ക്ലാസ് ഒന്‍പതാം ക്ലാസ് വരെയും എനിക്ക് ടോയ് കാര്‍സ് ഇഷ്ടമായിരുന്നു. അതൊന്നും വാങ്ങിത്തരില്ല എന്നു പറയും. ഇങ്ങനെ ക്ലാസില്‍ തോല്‍ക്കാനാണെങ്കില്‍ എന്തിനാണ് ഇതെല്ലാം വാങ്ങി തരുന്നത് എന്ന ലൈന്‍. അപ്പോള്‍ എനിക്ക് തന്നെ കുറ്റബോധം വരും. എട്ടാം ക്ലാസില്‍ ഞാനൊരു നാലു വിഷയങ്ങളില്‍ തോറ്റിട്ടുണ്ട്. അപ്പോഴൊക്കെ ഉമ്മച്ചിയുടെ വാക്കുകള്‍ ഓര്‍മ വരും. എനിക്ക് ഉമ്മച്ചിയെ നിരാശപ്പെടുത്തുന്നത് ഇഷ്ടമല്ലായിരുന്നു. അതിനുശേഷം ഞാനൊരു വിഷയത്തിലും തോറ്റിട്ടില്ല.

വാപ്പച്ചി എന്റെ ഹീറോ

വാപ്പച്ചി എന്നെ എല്ലാ തരത്തിലും സ്വാധീനിച്ചിട്ടുണ്ട്. വാപ്പച്ചിക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ട്. ഫാഷന്‍, ഫൊട്ടോഗ്രഫി, ട്രാവല്‍, രാഷ്ട്രീയം, ടെക്‌നോളജി, സിനിമ അങ്ങനെ എന്തെടുത്താലും അദ്ദേഹത്തിന് അതെല്ലാം അറിയാം. വളരെ ചെറുപ്പം മുതല്‍ ഇതു കണ്ട് കണ്ട് എന്റെ വലിയ ഹീറോ ആയിരുന്നു വാപ്പച്ചി. ഓഫ് സ്‌ക്രീനും അങ്ങനെ തന്നെ. വേറെ ആര്‍ക്കും ഇല്ലാത്ത ഒരു പ്രിവിലജ് എനിക്ക് ഉണ്ടല്ലോ. ചെറുപ്പത്തിലെ എനിക്ക് മുതിര്‍ന്നവരെപ്പോലെ ഡ്രസ് ചെയ്യാനായിരുന്നു ഇഷ്ടം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ഡ്രസ് ഉമ്മച്ചി വാങ്ങിത്തരുമ്പോള്‍ ഞാന്‍ പറയും എനിക്ക് ജീന്‍സും ഷര്‍ട്ടും മതിയെന്ന്. കാരണം, എന്റെ മനസില്‍ എനിക്ക് വാപ്പച്ചിയെപ്പോലെ ഡ്രസ് ചെയ്യണമെന്നാണ്. എന്റെ കണ്ണ് എപ്പോഴും വാപ്പച്ചിയില്‍ ആയിരുന്നു. ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിക്കും. കോളജില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ വാപ്പച്ചിയുെ കൂടെ ഷോപ്പിങിന് പോകാന്‍ തുടങ്ങി. ഡ്രസുകളുടെ കാര്യത്തില്‍ അങ്ങനെയാണ് എനിക്ക് എക്‌സ്പീരിയന്‍സ് ഉണ്ടാകുന്നത്. ഞാന്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം എനിക്ക് ആദ്യമേ പരിചിതമായതിനാല്‍ എളുപ്പമായിരുന്നു. അറിയാവുന്ന ഏരിയ ആയിട്ടു തോന്നി. ട്രാവല്‍ ചെയ്യുമ്പോള്‍ ഞാന്‍ വാപ്പച്ചിക്കു വേണ്ടി ഡ്രസും ആക്‌സസറീസും വാങ്ങാറുണ്ട്.

മകളുടെ ലോകം അറിഞ്ഞു

കഴിഞ്ഞ 9–10 വര്‍ഷങ്ങളായി നോണ്‍ സ്‌റ്റോപ് എന്തെങ്കിലുമൊക്കെ ഷൂട്ടിലായിരിക്കും ഞാന്‍. അതുവച്ചു നോക്കുമ്പോള്‍ ഞാനൊന്നും ഇപ്പോള്‍ ചെയ്യുന്നില്ല. ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോലും ഇപ്പോള്‍ മടിയാണ്. കാരണം, അത് എപ്പോള്‍ ഞാന്‍ കമ്മിറ്റ് ചെയ്ത്… എപ്പോള്‍ ഷൂട്ട് ചെയ്യാനാണ് എന്നു തോന്നും. ചെയ്യാമെന്നു സമ്മതിച്ച ഒരുപാടു സിനിമകളുണ്ട്. ആ നെഗറ്റിവിറ്റിയും ടെന്‍ഷനും ആശങ്കകളും ഉണ്ട്. എങ്കിലും ഏറ്റവും പോസിറ്റീവ് ആയ കാര്യം എനിക്ക് ഒരുപാടു സമയം കുടുംബത്തോടൊപ്പം കിട്ടി എന്നതാണ്. പ്രത്യേകിച്ച് അമാല്‍, മറിയം എന്നിവര്‍ക്കൊപ്പം. എന്റെ കല്ല്യാണത്തിനു ശേഷം ഞാന്‍ ഇത്രയും കാലം വീട്ടിലുണ്ടായിട്ടില്ല. എന്റെ മകള്‍ എന്നെ ഇത്രയും അടുത്തറിയുന്നത് ഇപ്പോഴാണ്. കളിക്കാനും കഥ പറയാനും കുളിപ്പിക്കാനുമെല്ലാം ഇപ്പോള്‍ അവള്‍ എന്നെ അന്വേഷിക്കും. അത് വലിയൊരു ബ്ലെസിങ് ആണ്. എന്റെ പഴയ ഷെഡ്യൂള്‍ ആയിരുന്നെങ്കില്‍ അവളുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ എനിക്കിനിയും വര്‍ഷങ്ങള്‍ വേണ്ടി വന്നേനെ! ഇപ്പോള്‍ ഒരു പിതാവ് എന്ന നിലയില്‍ അവളുടെ ജീവിതത്തില്‍ എനിക്ക് കൂടുതല്‍ റോളുകള്‍ വന്ന പോലെ ഫീല്‍ ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular