ഇന്നും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത് തന്നെ; രണ്ടാമത് ആലപ്പുഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഐടിബിപി 35, സിഐഎസ്എഫ് 1 , ബിഎസ്എഫ് 1 എന്നിങ്ങനെയും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട് -28, കൊല്ലം- 28, കണ്ണൂര്‍ -23, എറണാകുളം -20 , തൃശൂര്‍- 17, കാസര്‍ഗോഡ് -17, കോഴിക്കോട് -12, ഇടുക്കി -12, കോട്ടയം -7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

24 മണിക്കൂറിനകം 11693 സാംപിളുകള്‍ പരിശോധിച്ചു. നിരീക്ഷണത്തിലുള്ളത് 184112 പേരാണ്. ഇതില്‍ 3517 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമൂഹവ്യാപനം തർക്കവിഷയം ആക്കേണ്ടതില്ല. കൂടുതല്‍ പേർക്കു രോഗം ബാധിക്കുന്നതിനാൽ ചികിത്സ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് ചികിത്സ വർധിപ്പിക്കുന്നതിന് എ,ബി,സി പ്ലാനുകൾ തയാറാക്കി. ആദ്യ ഘട്ടത്തിൽ പിടിച്ചുനിന്ന ബെംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളിൽ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ ആകുകയും പിന്നീട് സമൂഹവ്യാപനത്തിലേക്ക് കടക്കുകയുമായിരുന്നു.

സമാനരീതിയിലാണ് ഇവിടെ കാണപ്പെട്ട സൂപ്പർ സ്പ്രെഡ്. ഇന്ത്യയിൽ രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോൾ പ്രതിരോധം തീർക്കണം. പകരം അത്തരം നടപടികളെ ദുർബലപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കരുത്. വികസിത രാജ്യങ്ങൾ പോലും പകച്ചു പോയപ്പോൾ ക്യൂബ, വിയ്റ്റനാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് രോഗം ഏറ്റവും നല്ല രീതിയിൽ പ്രതിരോധിച്ചത്. ചൈനയും ആദ്യഘട്ടത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു.

നിർഭാഗ്യവശാൽ, യുഡിഎഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്. പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ് പ്രചാരണം നടത്തി. തെറ്റായ പ്രചാരണങ്ങളെ തുടർന്നാണ് രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നും അവർ പ്രചരിപ്പിച്ചു. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാരിന്റെ ശ്രമം. മനുഷ്യജീവൻ രക്ഷിക്കലാണ് പ്രധാനം. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് സാധിക്കാതെ വരുമെന്നും മന്ത്രി പറഞ്ഞു.

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിനും ദുരന്തനിവാരണ അതോറിട്ടി നിയമത്തിനും എതിരാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. ‘മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരം സമരമുറകള്‍ ജനങ്ങള്‍ തള്ളിക്കളയണം’ – മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular