ഏറ്റുമുട്ടാന്‍ പൊലീസ് വരുന്ന വിവരം നേരെത്തെ ലഭിച്ചു; മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു; പക്ഷേ സമയം കിട്ടിയില്ല

ന്യൂഡല്‍ഹി: പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ് ദുബെ. പോലീസിലെ ചിലരാണ് ഈ വിവരം ചോര്‍ത്തി നല്‍കിയതെന്നും ദുബെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

ഏറ്റുമുട്ടലിന് തയ്യാറായാണ് പോലീസ് സംഘം വരുന്നതെന്നായിരുന്നു വിവരം. പോലീസ് വെടിവെപ്പ് നടത്തുമെന്ന ഭയംകൊണ്ടാണ് അവര്‍ക്ക് നേരേ ആദ്യം വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളി. തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ അതിനുള്ള സമയം കിട്ടിയില്ലെന്നും അതിന് മുമ്പ് വീട്ടില്‍നിന്ന് രക്ഷപ്പെടേണ്ടിവന്നെന്നും ദുബെ പറഞ്ഞു.

രാവിലെ റെയ്ഡ് നടക്കുമെന്നായിരുന്നു തങ്ങള്‍ക്ക് കിട്ടിയ വിവരം. എന്നാല്‍ പോലീസ് രാത്രിയില്‍തന്നെ വന്നു. തങ്ങള്‍ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. കൂട്ടാളികളോടെല്ലാം വിവിധ ഭാഗങ്ങളില്‍ പോയി നിലയുറപ്പിക്കാന്‍ താന്‍ തന്നെയാണ് പറഞ്ഞത്. രാജു എന്നയാളാണ് ജെസിബി റോഡിന് കുറുകെ നിര്‍ത്തിയിട്ടത്. ജെസിബിയുടെ ഉടമ തന്റെ അമ്മാവനാണെങ്കിലും അദ്ദേഹമല്ല ജെസിബി ഉപയോഗിച്ച് വഴി തടസപ്പെടുത്തിയതെന്നും ദുബെ പോലീസിനോട് പറഞ്ഞു.

ചൗബേപുര്‍ പോലീസ് സ്റ്റേഷനില്‍ മാത്രമല്ല മറ്റു പല സ്റ്റേഷനുകളിലും തനിക്ക് സ്വാധീനമുണ്ടെന്നും ദുബെ സമ്മതിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ചൗബേപുര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് എല്ലാസഹായവും നല്‍കി. അവരെ തീറ്റിപ്പോറ്റിയത് താനാണെന്നും ദുബെ വെളിപ്പെടുത്തി.

ഡിഎസ്പി ദേവേന്ദ്ര മിശ്രയെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് ദുബെയുടെ മൊഴി. ദേവേന്ദ്രമിശ്ര തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ തനിക്കെതിരാണെന്ന് എസ്.എച്ച്.ഒ. വിനയ് തിവാരി നേരത്തെ പറഞ്ഞിരുന്നു. ദേവേന്ദ്രമിശ്രയോട് ശരിക്കും ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ അയാളെ കൊന്നത് താനല്ല. തന്റെ സംഘത്തില്‍പ്പെട്ട ഒരാള്‍ അമ്മാവന്റെ വീടിന് മുന്നില്‍വെച്ച് തന്റെ കണ്മുന്നിലിട്ടാണ് ദേവേന്ദ്രമിശ്രയെ കൊലപ്പെടുത്തിയതെന്നും ദുബെ മൊഴി നല്‍കി.

കാണ്‍പുരില്‍നിന്ന് രക്ഷപ്പെട്ട ശേഷം മധ്യപ്രദേശില്‍ മദ്യനിര്‍മാണ കമ്പനിയിലെ മാനേജറായ സുഹൃത്തിനോട് സഹായം തേടിയിരുന്നു. അങ്ങനെയാണ് ഉജ്ജയിനില്‍ എത്തിയതെന്നും വികാസ് ദുബെ വെളിപ്പെടുത്തി. ദുബെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ സുഹൃത്തായ ആനന്ദ് തിവാരിയെ പിന്നീട് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് വികാസ് ദുബെയെ ഉജ്ജയിനിലെ ക്ഷേത്രപരിസരത്ത്‌നിന്ന് പോലീസ് പിടികൂടിയത്. അതേസമയം, വികാസ് ദുബെയുടേത് കീഴടങ്ങലാണെന്നും ആരോപണങ്ങളുയര്‍ന്നു. ഇക്കാര്യത്തെച്ചൊല്ലി രാഷ്ട്രീയവിവാദവും ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ എട്ട് പോലീസുകാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular