രാജ്യത്ത് പ്രതിദിന കോവിഡ് മരണം 500ലധികം; രോഗികള്‍ ആറ് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കോവിഡ് രോഗികള്‍ 6,02,033 ആയി. മരണം 17,786. പ്രതിദിന മരണങ്ങളുടെ കണക്കില്‍ ചൊവ്വാഴ്ച റെക്കോര്‍ഡ് വര്‍ധനയാണ് – 507. രോഗമുക്തിനിരക്ക് 60 ശതമാനത്തോളം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്നു. 5537 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,80,298. ഇതില്‍ 79,145 പേര്‍ മുംബൈയിലാണ്. 198 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 8053 ആയി.

കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ച പൊലീസുകാരുടെ എണ്ണം 60 ആയി ഉയര്‍ന്നു. 4938–ല്‍ അധികം പൊലീസുകാര്‍ക്ക് രോഗം ബാധിച്ചു. 3882 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ ആകെ രോഗികള്‍ 94,049. ചെന്നൈയില്‍ മാത്രം രോഗികള്‍ 60,533. നഗരത്തില്‍ 2182 പേര്‍ക്കു കൂടി രോഗം കണ്ടെത്തി. 63 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1264. 1272 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ രോഗികള്‍ 16514; ബെംഗളൂരുവില്‍ 5290. 7 പേര്‍ കൂടി മരിച്ചതോടെ കര്‍ണാടകയില്‍ ആകെ മരണം 253.

അതേസമയം രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു കൊള്ളനിരക്ക് ആണ് ഈടാക്കുന്നത്. കമ്പനികള്‍ മരുന്നുകള്‍ക്കും തീവിലയിട്ടതോടെ ദുരിതത്തിലാണു രോഗികള്‍.

കേരളത്തില്‍ അതതു രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകളും ചില ആന്റിവൈറല്‍ മരുന്നുകളുമാണു നല്‍കുന്നത്. ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രിയിലായതിനാല്‍ രോഗിക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, സ്ഥിതി രൂക്ഷമായ നഗരങ്ങളില്‍, ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുള്ള ബദല്‍ മരുന്നുകള്‍ പലതും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോവിഡിന് മരുന്നു കണ്ടുപിടിക്കാത്ത സാഹചര്യത്തിലാണു മന്ത്രാലയം ബദല്‍ മരുന്നുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

എബോളയ്‌ക്കെതിരെ പ്രയോഗിച്ച റെംഡെസിവര്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ ഉപയോഗിക്കാം. ആശുപത്രിവാസം കുറയ്ക്കുമെന്നല്ലാതെ ഇതുകൊണ്ടു കാര്യമായ നേട്ടമില്ലെന്നാണ് വിദഗ്ധ പക്ഷം. മറ്റൊരു മരുന്നായ ഫാവിപിരാവിറും ഇന്ത്യ ഉപയോഗിക്കുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ രോഗത്തിന്റെ ആരംഭഘട്ടത്തിലുള്ളവര്‍ക്കാണു നല്‍കുന്നത്. പ്രതിരോധശേഷി കൂട്ടി ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കുന്ന ടോസിലിസുമാബും ഉപയോഗിക്കാം. ഡെക്‌സമെത്തസോണ്‍, മീഥേല്‍പ്രഡ്‌നിസലോണും ഉപയോഗത്തിലുണ്ട്.

റെംഡെസിവിര്‍ നിര്‍മാണത്തിനും വിപണനത്തിനും നിലവില്‍ 2 ഇന്ത്യന്‍ കമ്പനികള്‍ക്കാണ് അനുമതി; ഹൈദരാബാദിലെ ഹെറ്റിറോയ്ക്കും സിപ്ലയ്ക്കും. ഹെറ്റിറോ ഒരു ഡോസിന് 5400 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതു പ്രകാരം ഒരു രോഗിക്ക് ഈ മരുന്നിന് മാത്രം 32,000 രൂപയോളം വരും ചെലവ്. 5000 രൂപയില്‍ താഴെ വിലയ്ക്ക് മരുന്ന് എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സിപ്ല വില പ്രഖ്യാപിച്ചിട്ടില്ല. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന ഫാവിപിരാവിറിനും വില ചെറുതല്ല. നിര്‍ദേശിച്ചിരിക്കുന്ന ഡോസനുസരിച്ചു 15 ദിവസങ്ങളിലായി 130 ഗുളിക വേണം. ഒരെണ്ണത്തിന് വില 103 രൂപ. ആകെ 13,390 രൂപ.

സൈഡസ് കാഡില, ഇപ്ക അടക്കം ഒട്ടേറെ കമ്പനികള്‍ നിര്‍മിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഗുളികകള്‍ക്കു താരതമ്യേന വില കുറവാണ്. പത്തു ഗുളികള്‍ക്കു 68 രൂപയാണ് വില. ഡെക്‌സമെത്തസോണും ചെലവു കുറവാണ്; നിലവില്‍ 10 രൂപയാണ് ഒരു ഡെസ്‌കമെത്തസോണ്‍ ഇഞ്ചക്ഷന്.

Follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular