മറ്റൊരു നടിയും തട്ടിപ്പിന് ഇരയായി; യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു; സ്വര്‍ണ്ണക്കടത്തും നടത്തി

കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമച്ചവര്‍ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയില്‍ താമസമാക്കിയ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവര്‍. പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതികള്‍ കൂടി എത്തിയ സാഹചര്യത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തട്ടിപ്പുകാര്‍ക്കായി വലവിരിച്ചിരിക്കുകയാണ്.

സംഘം വേറെ തട്ടിപ്പുകളിലെയും പ്രതികളെന്ന് ഐജി വിജയ് സാഖറെയും അറിയിച്ചു. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത് ഉള്‍പ്പടെ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. സിനിമാ, മോഡലിങ് രംഗത്തുള്ളവരെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ചില പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ മാത്രമായിരിക്കും അന്വേഷണം.

നടി പരാതി നല്‍കിയ വിവരം പുറത്തു വന്നതിനു പിന്നാലെ രണ്ടു യുവതികള്‍ കൂടി തട്ടിപ്പിന് ഇരയായത് അറിയിച്ച് ഫോണിലൂടെ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ നേരിട്ടു വന്നു പരാതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികള്‍ ഉള്‍പ്പെട്ട തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തൃക്കാക്കര എസിപി കേസ് അന്വേഷിക്കുമെന്നും ഐജി അറിയിച്ചു.

ഉയര്‍ന്ന സാമ്പത്തിക സാഹചര്യമുള്ളവര്‍ എന്നു പരിചയപ്പെടുത്തിയാണ് നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നത്. ഇവരെ വിവാഹം ആലോചിക്കുകയും എന്തെങ്കിലും പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ആവശ്യത്തിലേക്ക് പിന്നീട് പണം ചോദിക്കുന്നതാണ് പതിവ്. ഒരു തവണ പണമോ സ്വര്‍ണമോ ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഫോണ്‍ നമ്പര്‍ മാറ്റും. വിളിച്ചാല്‍ കിട്ടാതാകുകയും ചെയ്യും.

ഈ സമയം ഇവര്‍ വേറെ ഇരകളെ തേടി പോയിട്ടുണ്ടാകും. സംഘത്തില്‍ ഏഴു പേരുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതില്‍ നാലു പേര്‍ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് വിജയ് സാഖറെ അറിയിച്ചു.

വിവാഹം ആലോചിച്ചാണ് ഏതാനും ദിവസങ്ങള്‍ മുമ്പ് നടി ഷംന കാസിമിന്റെ വീട്ടിലും പ്രതികള്‍ എത്തിയത്. നല്ല കുടുംബമെന്നും മറ്റും പറഞ്ഞതിനാല്‍ ഷംനയുടെ വീട്ടുകാരും താല്‍പര്യം പ്രകടിപ്പിച്ചു. പിതാവിനോടും സഹോദരനോടും എല്ലാം സംസാരിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്കു ശേഷം വരനായി എത്തിയ ആള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടിലേക്ക് പണത്തിനു ഷോട്ടേജുണ്ടെന്നും വരുന്ന സുഹൃത്തിന്റെ പക്കല്‍ ഒരു ലക്ഷം രൂപ നല്‍കണം എന്നും ആവശ്യപ്പെടുകയായിരുന്നു.

നടി ഇതു നിരസിക്കുകയും മാതാവിനെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെയാണ് പൊലീസില്‍ പരാതി എത്തുന്നത്. സംഭവത്തില്‍ തട്ടിപ്പ് മണത്ത മരട് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതോടെ വിവരം പുറത്തറിയുകയായിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular