ഇന്‍സ്റ്റാഗ്രാം കാമുകനെ തേടി യുവതി..പോലീസ് എത്തിയപ്പോള്‍ കമുകന്‍ കൈമലര്‍ത്തി ഒടുവില്‍ വിട്ടിലേയ്ക്ക്

മൂവാറ്റുപുഴ: ഇന്‍സ്റ്റാഗ്രാം കാമുകനെ തേടി ബാംഗ്ളൂരിലേക്ക് പുറപ്പെട്ട യുവതിയെ പോലീസ് പിടികൂടി. ജയിലില്‍ പോയാലും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന് ശഠിച്ച യുവതിക്ക് ഒടുവില്‍ ഇന്‍സ്റ്റാഗ്രാം കാമുകന്‍ കൈമലര്‍ത്തിയതോടെ മാതാപിതാക്കള്‍ തന്നെ ശരണമായി. കാമുകനെ തേടി ബാംഗ്ളൂരിലേക്ക് പോകാനെത്തിയ യുവതിയെയാണ് പോലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. മൈക്രോ ബയോളജി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മൂന്ന് മാസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടി ബാംഗ്ളൂരിലേക്ക് പോകുന്ന വഴിയില്‍ പോലീസിന്റെ പിടിയലായത്.

മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളെ വിളിച്ചു വരുത്തി അയയ്ക്കാന്‍ ഒരുങ്ങിയപ്പോഴാണ് ജയിലില്‍ പോയാലും അപ്പനമ്മമാര്‍ക്കൊപ്പം പോകില്ലെന്ന് യുവതി നിലപാട് എടുത്തത്. തുടര്‍ന്ന് പോലീസ് കാമുകനെ വിളിച്ചപ്പോള്‍ ഇവരെ അറിയില്ലെന്നും വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നും കാമുകന്‍ പറയുകയായിരുന്നു. കാമുകന്റെ ശബ്ദം സ്പീക്കര്‍ ഫോണിലൂടെ പോലീസ് പെണകുട്ടിയെ കേള്‍പ്പിച്ചതോടെ ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം പോയി.

കോട്ടയത്തെ ഒരു കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ബാംഗ്ളൂരിലുള്ള കാമുകന്റെ അരികിലേക്ക് പോകാന്‍ സഹായം തേടിയത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ഓട്ടോക്കാരനെയാണ്. ഇയാള്‍ ഒരു ദിവസം തന്റെ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ച ശേഷം പിറ്റേന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്ന പോലീസിന്റെ കയ്യില്‍ പെട്ടത്.

ടിക് ടോക് താരമാണ് പെണ്‍കുട്ടി. മൂന്ന് മാസം മുമ്പായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്. 18 വയസ്സ് തികയുമ്പോള്‍ വിവാഹം കഴിക്കാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് 18 വയസ്സ് തികഞ്ഞത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം തനിക്ക് വരാന്‍ പറ്റില്ലെന്ന് കാമുകന്‍ പറഞ്ഞു. യുവതി വിവാഹത്തിന് നിര്‍ബ്ബന്ധം പിടിച്ചതോടെ ബാംഗ്ളൂരില്‍ എത്താന്‍ കാമുകന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വിമാനത്താവളത്തില്‍ എത്താനായി യുവതി ഫേസ്ബുക്ക് ഫ്രണ്ടായ യുവാവിന്റെ സഹായം തേടുകയായിരുന്നു. ഇയാള്‍ വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നും ഇറക്കി മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ചു.

ഇതിനിടയില്‍ മകളെ കാണാതായി മാതാപിതാക്കള്‍ മൂവാറ്റുപുഴ സ്റ്റേഷനില്‍ പരാതി നല്‍കി. ഫോണ്‍നമ്പര്‍ നിരീക്ഷിച്ച് പോലീസ് നടത്തിയ അന്വേഷണം ഇവരുടെ ലൊക്കേഷന്‍ കാലടിയാണെന്ന് മനസ്സിലാക്കി. കാലടി പോലീസിന് വിവരം കൊടുത്തത് അനുസരിച്ച് ശനിയാഴ്ച വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ഓട്ടോ ഡ്രൈവറേയും പെണ്‍കുട്ടിയേയും പോലീസ് പിടികൂടി. തുടര്‍ന്ന് മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാനില്ല എന്ന നിലപാട് എടുത്തത്. ഒടുവില്‍ കാമുകന്‍ കൈ മലര്‍ത്തിയതോടെ മാതാപിതാക്കളുടെ കൂടെ പോകുകയല്ലാതെ ഗത്യന്തരമില്ലാതാകുകയായിരുന്നു.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular