ആതിരയുടെ ഭർത്താവ് നിതിന്‍റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയി; സംസ്കാരം വൈകിട്ട്

കൊച്ചി: ദുബായിൽ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്പ്രയിൽ. മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. കഴി‍ഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിൻ മരിച്ചത്. പ്രിയതമന്റെ വേര്‍പാ‌ടറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.

അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭര്‍ത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ നിതിന്റെ നല്ല മനസ് തന്നേക്കാള്‍ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്കായി ആ ടിക്കറ്റ് നല്‍കി. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്.

ദുബായിൽ ഐടി എൻജിനീയറായ ആതിര ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ശ്രദ്ധേയയായത്. കഴി‍ഞ്ഞ ദിവസം നിതിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കൾ, പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭർത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുൻപ് പ്രസവശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെൺകുഞ്ഞിനു ജന്മം നൽകി.

Read also: ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായിൽ മരിച്ചു

Read also: ഭർത്താവിന്റെ വിയോഗ വാർത്ത അറിയാതെ ആതിര അമ്മയായി…

Similar Articles

Comments

Advertismentspot_img

Most Popular