കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ കുടുംബ വാട്‌സാപ് ഗ്രൂപ്പിലും നിതിന്‍ ഇട്ടു

ചങ്ങനാശേരി : മദ്യലഹരിയില്‍ പെറ്റമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തൃക്കൊടിത്താനം അമര കന്യാകോണില്‍ (വാക്കയില്‍) നിതിനെ (27) കോടതി റിമാന്‍ഡ് ചെയ്തു. കുഞ്ഞന്നാമ്മ (55) വെട്ടേറ്റു മരിച്ച കേസിലാണ് അറസ്റ്റ്.

ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്.

ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിതിന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിരുന്നു. വീട്ടില്‍ ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു.

സംഭവദിവസം തിരുവല്ലയില്‍ പോയ നിതിന്‍ മദ്യം വാങ്ങി വന്നതും വൈകിട്ട് ഭക്ഷണം വാങ്ങി വന്നതും സംബന്ധിച്ച് തര്‍ക്കം ഉണ്ടായി. ബലപ്രയോഗത്തിനിടയില്‍ കുഞ്ഞന്നാമ്മ അടുത്തിരുന്ന ചുറ്റികയ്ക്കു നിതിനെ അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.
പ്രകോപിതനായ നിതിന്‍ കറിക്കത്തി പിടിച്ചുവാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിന്‍വശത്തും വെട്ടി. മൃതദേഹത്തിനു സമീപത്തു നിന്നു കത്തിയും ചുറ്റികയും കണ്ടെടുത്തു.

കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ കുടുംബ വാട്‌സാപ് ഗ്രൂപ്പിലും നിതിന്‍ ഇട്ടു. സമീപത്തു താമസിക്കുന്ന മാതൃസഹോദരനെ ഫോണില്‍ വിളിച്ച് വിവരം പറയുകയും ചെയ്തു. ബന്ധുക്കളും പൊലീസും എത്തിയപ്പോള്‍ വീടിനു മുന്നിലെ ഗ്രില്‍ പൂട്ടിയിരുന്നു. പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. സമീപത്ത് തന്നെ ഉണ്ടായിരുന്ന നിതിന്‍ കുറ്റം സമ്മതിച്ചതോടെ കസ്റ്റഡിയില്‍ എടുത്ത് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

കുഞ്ഞന്നാമ്മയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. മറ്റൊരു മകന്‍ ജിതിനും ഷാര്‍ജയിലാണ്.

Follow us -pathram online

Similar Articles

Comments

Advertismentspot_img

Most Popular