ഒളിവില്‍ കഴിയുമ്പോള്‍ അഭിഭാഷകയുമായി രഹസ്യ ബന്ധം; രണ്ട് കുട്ടികളുടെ അച്ഛനായ ജൂലിയന്‍ അസാഞ്ജ് കൊറോണ ഭീതിയില്‍

പോലീസ് അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞ വേളയില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലാ മോറിസുമായുള്ള ബന്ധത്തിലാണ് കുട്ടികള്‍ പിറന്നത്. സ്‌റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരങ്ങള്‍.

നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതില്‍ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്‌റ്റൈല്ലാ മോറിസ് പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങള്‍. ജയിലില്‍ കൊറോണ വൈറസ് പടര്‍ന്നാല്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് സ്‌റ്റെല്ലാ മോറിസ് പറയുന്നത്.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചില തടവുകാരെ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി മോചിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ ആനുകൂല്യം അസാഞ്ജിന് നല്‍കണമെന്നാണ് സെറ്റല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് രഹസ്യബന്ധം വെളിഡപ്പെടുത്തി സ്‌റ്റെല്ല രംഗത്ത് വന്നിരിക്കുന്നത്. 2016 ലാണ് അസാഞ്ജിന് ആദ്യത്തെ കുട്ടി പിറന്നത്. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി വീക്ഷിച്ചിരുന്നു. രണ്ടുകുട്ടികളും ഇദ്ദേഹത്തെ ജയിലില്‍ വെച്ച് കണ്ടിട്ടുണ്ട്.

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തത്. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്. എംബസിയില്‍ അഭയം തേടി താമസിക്കവെ നിയമപരമായ വഴികള്‍ തേടുന്നതിനിടെയാണ് അസാഞ്ജും സ്‌റ്റെല്ലയും കണ്ടുമുട്ടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular