രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് മമ്മൂട്ടിയുടെ പ്രതികരണം…

രാഷ്ട്രീയപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സുതുറന്നത്.

38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം? മമ്മൂട്ടി ചോദിക്കുന്നു.

പുതുമുഖ സംവിധായകര്‍ക്ക് സിനിമയോടുള്ള അഭിനിവേശം കൂടുതലാണെന്ന് താന്‍ വിശ്വസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. മഹി വി.രാഘവിനെപ്പോലുള്ള ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു തെലുങ്കു സിനിമ ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി. 70 ലധികം നവാഗത സംവിധായകര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അവരില്‍ ഭൂരിഭാഗവും സിനിമ ചെയ്യുന്നുണ്ട്. മഹി നവാഗത സംവിധായകനല്ല. എന്നാല്‍ ചെറുപ്പമാണ്. അദ്ദേഹത്തിന് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.

ഞാന്‍ വൈ.എസ്.ആറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. തിരക്കഥ വായിച്ചു, അതിനനുസരിച്ച് അഭിനയിച്ചു. വൈ.എസ്.ആറിനെ അനുകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വൈ.എസ്.ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അതില്‍ അല്‍പ്പം ഭാവനയുമുണ്ട്. വൈ.എസ്.ആറിനെ അവതരിപ്പിക്കാന്‍ ഞാന്‍ വലിയ ഗവേഷണമൊന്നും നടത്തിയില്ല. ഭാഷ വ്യത്യസ്തമായിരിക്കാം എന്നാല്‍ മനുഷ്യരുടെ വികാരം എല്ലായിടത്തും ഒരുപോലെയാണ്. എന്നാല്‍ ഡബ്ബിങ്ങില്‍ നന്നായി ശ്രദ്ധ ചെലുത്തി മമ്മൂട്ടി പറഞ്ഞു.

ഫെബ്രുവരി 8 ന് പുറത്തിറങ്ങുന്ന യാത്ര മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സുഹാസിനി മണിരത്‌നം, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. തെലുങ്കു രാഷ്ട്രീയത്തിലെ അനശ്വര പ്രതിഭയായ വൈ.എസ്.ആറിനുള്ള ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. മമ്മൂട്ടിക്കല്ലാതെ വൈ.എസ്.ആര്‍ ആകാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് മമ്മൂട്ടി തെലുങ്ക് ചിത്രത്തിലെത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular