ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്…അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ശബരിമലയില്‍ അരങ്ങേറിയ അനിഷ്ടസംഭവങ്ങളില്‍ അപലപിക്കുന്നു. അയ്യപ്പദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങിയവരെ പ്രകോപിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പോലീസ് അറസ്റ്റ് നടപടിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരാണ് 144 പ്രഖ്യാപിക്കേണ്ടത്. നിലവില്‍ ആ നിയമസംവിധാനം സര്‍ക്കാരിനൊപ്പം തുള്ളുകയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലാത്ത, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് പോലീസ് നടത്തുന്നത്.
സ്ത്രീകള്‍ വരുന്നത് സംബന്ധിച്ചല്ല ബിജെപിയുടെ സമരം. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയാണ് തങ്ങളുടെ പോരാട്ടം. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോ മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന്. അത് അംഗീകരിച്ച് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാകണമെന്ന് താന്‍ ആവശ്യപ്പെടുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular