കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു തോമസ് ഐസക്; കൂട്ടിയ നികുതി കേന്ദ്രം കുറയ്ക്കട്ടെ എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനം കുറയ്ക്കാമെന്നും മന്ത്രി

ആലപ്പുഴ: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം മന്ത്രി തള്ളി. കേന്ദ്രം 9 രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 രൂപ കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ പൂര്‍ണമായും കുറയ്ക്കട്ടെ. എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനവും കുറയ്ക്കാന്‍ തയാറാകാം– മന്ത്രി പറഞ്ഞു.
ഇന്ധന വില കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ സമയത്തെ വിലയിലെത്തിക്കണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം പരിശോധിക്കും. ജയ്റ്റ്‌ലി പറയുന്നതില്‍ എന്തു ന്യായമാണുള്ളത്. കേരള സര്‍ക്കാര്‍ ഇതിനുമുന്‍പ് നികുതി കുറച്ചിരുന്നു. ജയ്റ്റ്‌ലിയാണു ഇന്ധനനികുതി കൂട്ടിയത്. അതു കുറച്ചിട്ടു സംസ്ഥാനങ്ങളോടു സംസാരിക്കാന്‍ വന്നാല്‍ മതിയെന്നും തോമസ് ഐസക് വ്യക്തമാക്കി.
രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഇന്ധന വില കുറച്ചത്. വില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നു പറയുന്നതു തെറ്റാണ്. കര്‍ണാടക തിരഞ്ഞെടുപ്പു സമയത്തു വില കൂടാതെ കേന്ദ്രം നോക്കി. ബിജെപി സര്‍ക്കാര്‍ വന്ന ശേഷം പെട്രോളിന് ഒന്‍പതു രൂപയും ഡീസലിനു 14 രൂപയും നികുതി കൂട്ടി. ഇപ്പോള്‍ സര്‍ക്കാര്‍ കുറച്ചത് 1.5 രൂപ മാത്രമാണ്. ഒരു രൂപ കുറച്ചത് എണ്ണക്കമ്പനികളാണെന്നും ഐസക് പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വ്യാഴാഴ്ചയാണു കേന്ദ്രം കുറച്ചത്. സംസ്ഥാനങ്ങളും ലീറ്ററിനു 2.50 രൂപ കുറയ്ക്കണമെന്നും കേന്ദ്ര നികുതിയില്‍ കുറവുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular