ഒരു വിഭാഗം ഹിന്ദുത്വ ശക്തികള്‍ ഭീഷണിപ്പെടുത്തന്നു; സുപ്രീം കോടതിയില്‍ സല്‍മാന്‍ ഖാന്‍

ന്യൂഡല്‍ഹി: ലവ് യാത്രിയെന്ന ചിത്രത്തിന്റെ പേരില്‍ തന്റെ ജീവ് ഭീഷണിയുണ്ടെന്ന് കാട്ടി സുപ്രീം കോടതിയില്‍ സല്‍മാന്‍ ഖാന്‍ പരാതി നല്‍കി. ഒരു വിഭാഗം ഹിന്ദുത്വ ശക്തികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയ്ക്കെതിരെ ഈ ചിത്രത്തിന്റ പേരില്‍ ക്രിമിനല്‍ നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ചു. ഈ ചിത്രത്തിന്റെ പേരിന്റെ, ഗാനത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും ഉള്ളടക്കത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ് സല്‍മാന്റെ നിര്‍മാണ കമ്പനി നിര്‍മ്മിച്ച ലവ് യാത്രിയെന്ന ചിത്രം. ലവ് രാത്രിയെന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ഇത് ഹിന്ദു ഉത്സവമായ നവരാത്രിയുമായി സാമ്യമുള്ള പേരാണെന്നു പറഞ്ഞ് ഹിന്ദുത്വ ശക്തികള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്.

എന്നാല്‍ പേരുമാറ്റിയതിനുശേഷവും ഹിന്ദുത്വ ശക്തികളുടെ എതിര്‍പ്പ് തുടരുകയായിരുന്നു. പുതിയ പേരിനും നവരാത്രിയുമായി സാമ്യമുണ്ടെന്നും അതിനാല്‍ പേരുമാറ്റം അംഗീകരിക്കില്ലെന്നും പറഞ്ഞാണ് ഹിന്ദു സംഘടനയായ സനാതന്‍ ഫൗണ്ടേഷന്‍ ചിത്രത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular