റഫാല്‍ ഇടപാട്; 1,30,000 കോടിയുടെ നഷ്ടം; അംബാനിയെ രക്ഷിക്കാന്‍ കള്ളം പറയുന്നു; കേന്ദ്ര വിജിലന്‍സ് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കണ്ടു. ഇടപാടില്‍ 1,30,000 കോടിയുടെ നഷ്ടമെന്ന് കോണ്‍ഗ്രസ് നല്‍കിയ നിവേദനത്തില്‍ പറയുന്നു. റഫാലിനെ കുറിച്ച് പറയുമ്പോള്‍ മോദി പാകിസ്താനെ കുറിച്ച് പറയുന്നുവെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

അംബാനിയുടെ കമ്പനിയെ തെരെഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ് പറഞ്ഞിരുന്നുവെന്നും ഫ്രാന്‍സോ ഒലാദെയുടെ വെളിപ്പെടുത്തല്‍ സത്യമാണോ നുണയാണോ എന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. മോദി കള്ളം പറയുന്നു എന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

30,000 കോടിയുടെ പരാതോഷികം മോദി അനില്‍ അംബാനിക്ക് നല്‍കി. അംബാനിയെ രക്ഷിക്കാന്‍ എല്ലാവരും കള്ളം പറയുകയാണ്. കരാറിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രമാണ് അംബാനി കമ്പനി ഉണ്ടാക്കിയത്. യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ പറയുന്നു. അംബാനിയെ സഹായിക്കാന്‍ കരാറില്‍ വിട്ടുവീഴ്ച ചെയ്തു. റഫാല്‍ ഇടപാടില്‍ നൂറ് ശതമാനം അഴിമതിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

pathram:
Leave a Comment