പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിന് കാരണം; രണ്ടാഴ്ചയോളം ഇരുവരും ഒരുമിച്ച് താമസിച്ചു

കൊല്ലം: നഗരത്തില്‍ അര്‍ദ്ധരാത്രി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ അവിഹിതബന്ധമെന്ന് സംശയം. കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് പ്രവാസിയുടെ ഭാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് സൂചന നല്‍കുന്നത്. കൊലപാതക കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദി(32)നെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി ചിന്നക്കടയില്‍വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.സിയാദിനുണ്ടായിരുന്ന വിവാഹേതരബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

അവിവാഹിതനായ സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും ഇരവിപുരത്തേക്ക് താമസംമാറി. ഇതിനിടെ സിയാദിനൊപ്പം സ്ത്രീ രണ്ടാഴ്ചയോളം താമസിച്ചു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീയെ തിരികെക്കൊണ്ടുവന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കി. എന്നിട്ടും അടുപ്പം പുലര്‍ത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളും ഇവര്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.

സിയാദ് ഓട്ടംകഴിഞ്ഞ് മടങ്ങവെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണത്തിന് ഇരയായത്. ആദ്യം ചിന്നക്കട ഉഷ തിയേറ്റര്‍ ജങ്ഷനില്‍വെച്ചാണ് ഒരുസംഘം ആക്രമിച്ചത്. വെട്ടും കുത്തുമേറ്റ സിയാദ് പ്രാണരക്ഷാര്‍ഥം മഹാറാണി മാര്‍ക്കറ്റ് ഭാഗത്തേക്ക് ഓട്ടോ ഓടിച്ചുവരുമ്പോള്‍ നിയന്ത്രണംവിട്ട് വണ്ടി മറിഞ്ഞു. സിയാദിനെ പിന്തുടര്‍ന്ന സംഘം അവിടെയെത്തി വീണ്ടും ആക്രമിച്ച് മരണം ഉറപ്പുവരുത്തിയാണ് പിന്‍വാങ്ങിയത്.

കഴുത്തിന്റെ പിന്‍ഭാഗത്ത് വെട്ടും കുത്തുമേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകര്‍ന്നതായി പോലീസ് വ്യക്തമാക്കി.
സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള പൂക്കടയിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍, ഓട്ടോറിക്ഷ മറിയുന്നതുകണ്ടു. ഓട്ടോയ്ക്ക് പുറത്ത് സിയാദിനെ ചോരവാര്‍ന്നനിലയില്‍ കണ്ട ഇവര്‍ സമീപത്തെ കണ്‍ട്രോള്‍ റൂം പോലീസ് ഔട്ട് പോസ്റ്റില്‍ അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രണ്ടുപേര്‍ കടന്നുകളഞ്ഞതായും ഇവര്‍ പോലീസിനോട് പറഞ്ഞു. പോലീസെത്തി സിയാദിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്തുനിന്ന് ഹോക്കി സ്റ്റിക്കും മൊബൈലും പേഴ്സും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്ത്രീയുടെ മാതൃസഹോദരന്‍ ഉള്‍പ്പെടെ പത്തുപേരുടെപേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ ഐ.എന്‍.ടി.യു.സി. ഓട്ടോ ഡ്രൈവേഴ്സ് യൂണിയനില്‍ അംഗമായിരുന്നു സിയാദ്.

ബീച്ച് റോഡില്‍നിന്ന് ചിന്നക്കടഭാഗത്തേക്ക് വരികയായിരുന്ന സിയാദിന്റെ ഓട്ടോയെ ആഡംബര ബൈക്കില്‍ എത്തിയ രണ്ടുപേര്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്ക് തന്നെയാണ് മഹാറാണി മാര്‍ക്കറ്റില്‍ സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്തുനിന്ന് പോയതെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്.

അവിഹിതബന്ധവുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളില്‍ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ജയിലിലായ ഗുണ്ടാത്തലവന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് കിളികൊല്ലൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട്ടില്‍ കുഴിച്ചുമൂടിയ സംഭവം അടുത്തിടെയുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular