ഞാന്‍ സീറ്റ് മോഹിയാണെന്ന് പ്രചരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ആളുകളെ പ്രേരിപ്പിക്കുന്നു, തന്നേയും പി.സി ചാക്കോയേയും ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തി; വീണ്ടും ആഞ്ഞടിച്ച് പി.ജെ കുര്യന്‍

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പി.ജെ കുര്യന്‍. യുവ എം.എല്‍.എമാര്‍ തന്നെ അധിക്ഷേപിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നും കുര്യന്‍ പറഞ്ഞു.രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചപ്പോള്‍ അന്ന് മലബാര്‍ മുസ്ലീം പ്രാതിനിധ്യംപറഞ്ഞ് എന്റെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. പക്ഷേ അതിന് മുന്‍പൊരിക്കലും അതിന് ശേഷവും ഉമ്മന്‍ ചാണ്ടി മലബാര്‍ മുസ്ലീം പ്രാതിനിധ്യം പറഞ്ഞിട്ടില്ല.
ഇപ്പോള്‍ മാണിക്ക് കൊടുത്ത സീറ്റ് മലബാര്‍ മുസ്ലീമിന് കൊടുക്കാമായിരുന്നല്ലോയെന്നും കുര്യന്‍ ചോദിക്കുന്നു.

സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തത് എന്നേയും പി.സി ചാക്കോയേയും ഉന്നം വെച്ചാണ്. 1980 ല്‍ ലോക്സഭാ സീറ്റ് തനിക്ക് തന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് അദ്ദേഹവും വീമ്പ് പറഞ്ഞു. ആര്യാടനും പറഞ്ഞു. എന്നാല്‍ അത് വാസ്തവിരുദ്ധമാണ്. തെരഞ്ഞെടുപ്പു കമ്മിറ്റിയില്‍ വയലാര്‍ രവി യാണ് എന്റെ പേരു പറഞ്ഞത്. ആന്റണി അത് അനുകൂലിച്ചു. അങ്ങനെയാണ് സീറ്റ് കിട്ടിയത്. അന്നും ഞാന്‍ സീറ്റ് ചോദിച്ചിരുന്നില്ല.ഉമ്മന്‍ ചാണ്ടി മനസിലാക്കേണ്ട ഒരു വസ്തുത ഉണ്ട് 1970 ല്‍ പുതുപ്പള്ളിയില്‍ മത്സരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം കല്ലൂപ്പാറയില്‍ മത്സരിച്ച ആളാണ് ഞാന്‍. അന്ന് ത്രികോണമത്സരം ഉണ്ടായി ജനാധിപത്യ വോട്ട് തിരിച്ചതുകൊണ്ട് 1000 വോട്ടിന് ഞാന്‍ പരാജയപ്പെടുകയായിരുന്നു

ഞാന്‍ സീറ്റ് മോഹിയാണെന്ന് പ്രചരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ആളുകളെ പ്രേരിപ്പിക്കുന്നു. ഉമ്മന്‍ ചാണ്ടി അതിന് കൂട്ടുനില്‍ക്കുന്നു. ഉമ്മന്‍ ചാണ്ടി ജനകീയനാണ് സമ്മതിക്കുന്നു. പക്ഷേ നമ്മള്‍ കാണേണ്ട ഒരു കാര്യമുണ്ട്. ഉമ്മന്‍ ചാണ്ടി നയിച്ച 3 തെരഞ്ഞെടുകളിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്.ഇടതുപക്ഷ ഭരണം ജനങ്ങള്‍ വെറുത്ത കാലത്തും ഉമ്മന്‍ചാണ്ടി നയിച്ച തെരഞ്ഞെടുപ്പില്‍ 2 സീറ്റിനാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചത്.

ഉമ്മന്‍ ചാണ്ടി ജനകീയനാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയനായ ആന്റണിയെപ്പോലുള്ളവര്‍ കോണ്‍ഗ്രസില്‍ ഉണ്ട്. ആന്റണിയുടെ തണലില്‍ മാത്രം നില്‍ക്കാന്‍ യോഗ്യതയുള്ള ആളാണ് ഉമ്മന്‍ ചാണ്ടി.ഞാന്‍ ജനകീയനല്ല എന്നാണ് കോണ്‍ഗ്രസിന്റെ യുവനേതാവ് പറഞ്ഞത്. അത് ശരിയാണ്. എന്നാല്‍ എന്നെ ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യുന്ന ആളാണ് ഞാന്‍. 1980 ല്‍ എന്നെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയാക്കി. അവിടെ അഞ്ച് തവണ മത്സരിച്ചു. അഞ്ച് തവണയും ഞാന്‍ വിജയിച്ചു.എന്നാല്‍ എനിക്കെതിരെ പറഞ്ഞ ആ യുവനേതാവ് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒറ്റച്ചാട്ടതിന് സംസ്ഥാന പ്രസിഡന്റായി. യു.ഡി.എഫിന്റെ സീറ്റായ ചെങ്ങന്നൂരില്‍ മത്സരിച്ച് സീറ്റ് സി.പി.ഐ.എമ്മിന് അടിയറവെച്ചു.

Similar Articles

Comments

Advertismentspot_img

Most Popular