വിജിലന്‍സിന് വീഴ്ചപറ്റി; രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്. തെളിവ് ശേഖരിക്കുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റി. കേസെടുത്ത ശേഷം ഡയറക്ടര്‍ സ്ഥാനത്തിരുന്നത് ഒന്നര മാസം മാത്രമാണ്. തുടര്‍ന്ന് വന്നവരായിരുന്നു തെളിവ് ശേഖരിക്കേണ്ടിയിരുന്നത്. പാവപ്പെട്ടവന്റെ ഭൂമിയെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോ?. തുടര്‍നടപടി വിജിലന്‍സിന്റെ ഉത്തരവാദിത്തമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
പാറ്റൂര്‍ ഭൂമിയിടപാട് കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്‌ഐആറും കോടതി റദ്ദാക്കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. വിധി വന്നതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കേസിലെ അഞ്ച് പ്രതികള്‍ കുറ്റവിമുക്തരാകും. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. ഭൂപതിവ് രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി പറഞ്ഞത്. ഒരു ദിവസം മാത്രമാണ് കോടതിയില്‍ എത്തിയത്. പിന്നീട് അപ്രത്യക്ഷമായി. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കാണുന്നത്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നു. ജേക്കബ് തോമസ് ഡി.ജി.പിയായിരിക്കാന്‍ യോഗ്യനാണോ എന്നും കോടതി വിമര്‍ശിച്ചു.
ഫ്‌ലാറ്റ് കമ്പനിക്കുവേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്‌തെന്നുമാണു കേസ്. ആകെ അഞ്ച് പ്രതികളുള്ള കേസില്‍ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനും വിധി ആശ്വാസമാണ്. കേരളാ വാട്ടര്‍ അതോറിറ്റി മുന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ സോമശേഖരന്‍ നായര്‍, മധു, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ടി.എസ് അശോക് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണ് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേല്‍ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നല്‍കാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍, വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. മാത്രമല്ല, പാറ്റൂര്‍ കേസിലെ ഭൂമിപതിവു രേഖകള്‍ പൂര്‍ണമാണെന്നും ഹൈക്കോടതി അന്നു നിരീക്ഷിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular