കൃത്യമായി റിപ്പോര്‍ട്ടൊന്നും എഴുതിക്കൊടുത്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ മകനാണെന്നൊന്നും നോക്കില്ല. പബ്ലിക്കായി പച്ചക്ക് ചീത്ത വിളിക്കും…വിനായകനെ പരിചയപ്പെട്ട പ്രണവിനെകുറിച്ച്

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ വിജയിച്ചതില്‍ നിരവധിപ്പേരാണ് സന്തോഷിക്കുന്നത്. അക്കൂട്ടത്തില്‍ പ്രണവ് സഹസംവിധായകനായിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന വിനായകനുമുണ്ട്. സഹസംവിധായകനാകുന്ന വിനായകന്റെ രണ്ടാമത്തെ സിനിമയായിരുന്നു പാപനാശം. ചിത്രത്തില്‍ സഹസംവിധായകനായി പ്രണവും എത്തിയിരുന്നു. കമല്‍ഹാസനെ കാണുന്നതിന്റെ ത്രില്ല് കൂടാതെ മോഹന്‍ലാലിന്റെ മകനെ കാണാനുള്ള ആകാംഷയും തനിക്കുണ്ടായിരുന്നുവെന്ന് വിനായക് പറഞ്ഞു. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും വിനായക് ഓര്‍ക്കുന്നു.

വിനായകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ആദിയുടെ ഓരോ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും ഒത്തിരി സന്തോഷമുണ്ട്. അത്രയേറെ ആഗ്രഹിച്ചിരുന്നു അപ്പുവിന്റെ വിജയം. ഈ അവസരത്തില്‍, ആദ്യമായി പ്രണവിനെ പരിചയപ്പെട്ട രസകരമായ ഒരനുഭവം പങ്കുവെക്കുന്നു.

എന്റെ രണ്ടാമത്തെ സിനിമ ലൊക്കേഷന്‍ ആയിരുന്നു പാപനാസം. പ്രണവ് മോഹന്‍ലാല്‍ സഹസംവിധായകനായിട്ടുള്ള കാര്യം ഷൂട്ട് തുടങ്ങിയപ്പോഴാണ് അറിയുന്നത്. കമല്‍ ഹാസനെ നേരില്‍ കാണാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്ന എനിക്ക് കിട്ടിയ ബോണസായിരുന്നു പ്രണവിനെ പരിചയപ്പെടാനുള്ള ചാന്‍സ്.

ചിത്രത്തിന്റെ ആദ്യ ദിവസങ്ങള്‍ തമിഴ്‌നാട്ടിലും ബാക്കി കേരളത്തിലുമായിട്ടായിരുന്നു ചിത്രീകരിച്ചത്. ആദ്യത്തെ പത്ത് ദിവസങ്ങള്‍ക്കു ശേഷം കേരളാ ഷെഡ്യൂളിലാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്.

ഒരു തിരുവോണദിവസമായിരുന്നു വീട്ടുകാര്‍ക്കൊപ്പം ഉച്ചയ്ക്ക് ഊണും കഴിച്ചു നേരെ തൊടുപുഴക്ക് വിട്ടു. പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ ഹാജരാവേണ്ടതാണ്.

അടുത്ത *ദിവസം*

നമ്മുടെ ജോര്‍ജ് കുട്ടിയുടെ അതേ വീട് തന്നെയായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. രാവിലെ തന്നെ കുളിച്ചൊരുങ്ങി സ്ഥലത്തെത്തി.

ഗെയ്റ്റ് കടന്ന് ഞാന്‍ അകത്തേക്ക് കയറി, അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു പിന്നവിടെ നടന്നത്.

ഡയറക്ഷന്‍ ടീമും ക്യാമറ ടീമും ദൃശ്യത്തിലെ അതേ ക്രൂ തന്നെയായിരുന്നത് കൊണ്ട് ലൊക്കേഷനിലെ മുക്കാല്‍ഭാഗം ആള്‍ക്കാരെയും പരിചയമുണ്ടായിരുന്നു.

എന്നെ ആദ്യം കണ്ടത് സുധീഷേട്ടനായിരുന്നു (പുള്ളിയിപ്പോ കുതിരപ്പവന്‍ എന്നാ ചിത്രത്തിന്റെ സംവിധായകനാണ്)

ആഹാ നീ വന്നോ, നോക്കിയിരിക്കുവാരുന്നു. ഇപ്പ ശരിയാക്കിത്തരാം.

ഇതും പറഞ്ഞത് പുള്ളി ഒറ്റപ്പോക്ക്. ഒന്നും പിടികിട്ടിയില്ല.

അപ്പോഴേക്കും ക്യാമറ അസിസ്റ്റന്റ് ജിക്കു അടുത്തു വന്നു (അവനിപ്പോള്‍ അംഗരാജ്യത്തെ ജിമ്മന്മാര്‍ എന്നാ ചിത്രത്തിലൂടെ ക്യാമറാമാനായി കേട്ടോ).

നിങ്ങളെത്തിയോ, എല്ലാരും കാത്തിരിക്കുവാരുന്നു.
എന്തിനു ?
അതൊക്കെ പറയാം, ആദ്യം ഒരാളെ പരിചയപ്പെടുത്താനുണ്ട് !

അങ്ങനെയങ്ങനെ ഓരോരുത്തരായി എത്തി. എല്ലാവരും കൂടിയെന്നെ രാജാവിനെപ്പോലെ വീട്ടിലേക്ക് ആനയിച്ചു.
‘ഇതിപ്പോ എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായതാണോ’ ഇതായിരുന്നു എന്റെ അവസ്ഥ.

അപ്പോഴേക്കും സുധീഷേട്ടന്‍ പ്രണവിനെയും കൂട്ടിയെത്തി. ‘അല്ല, ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്താന്‍ എന്തിനാ ഇത്രേം ബില്‍ഡപ്, ഒരെത്തും പിടികിട്ടിയില്ല. ‘

ഹായ്, ഞാന്‍ പ്രണവിന് നേരെ കൈ നീട്ടി. പുള്ളിയും ചിരിച്ചുകൊണ്ട് കൈ തന്നു.

ഇതാരാണെന്ന് മനസ്സിലായോ ? പ്രണവിനോട് അവര്‍ ചോദിച്ചു.
ഇല്ല ! സംശയത്തോടെ പ്രണവവരെ നോക്കി.
ഇതാണ് വിനായക്.

പെട്ടന്നായിരുന്നു പുള്ളിയുടെ മുഖം മാറിയത്. ആ ചിരി മാറി വേറെന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമറഞ്ഞു.

ഇതുകൂടി കണ്ടതോടെ ഞാന്‍ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലായി. ചുറ്റും നടക്കുന്നതെന്താണെന്ന് ഒരുവക മനസിലാവുന്നില്ല.

പിടിച്ചിരുന്ന കൈ കുലുക്കിക്കൊണ്ട് പ്രണവ് വിളിച്ചു ‘ഹായ് ചേട്ടാ’.
ഇത് കേട്ടതും നാലുചുറ്റും നിന്നവരെല്ലാം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
ഞാന്‍ ശരിക്കും ഞെട്ടി, എങ്ങനെ കണക്കു കൂടിയാലും അത് ശരിയാവില്ലല്ലോ. എന്തിന്, കാഴ്ച്ചയില്‍ പോലും എന്നെ അങ്ങനെ വിളിക്കണ്ട കാര്യമില്ല. എന്തൊക്കെയോ എവിടെക്കൊയോ ഏതാണ്ടൊക്കെയോ പ്രശ്‌നമുണ്ട്.

പതിയെ പ്രണവും അവരുടെ ചിരിയില്‍ പങ്കുചേര്‍ന്നു. ഞാന്‍ മാത്രം എന്താ സംഭവമെന്നറിയാതെ വായും പൊളിച്ചു നിന്നു.

ഇനി എന്താണവിടെ സംഭവിച്ചത് എന്ന് പറയാം.

നേരത്തെ പറഞ്ഞല്ലോ, Direction, Camera, Editing ഈ മൂന്നു ഡിപ്പാര്‍ട്‌മെന്റും ദൃശ്യത്തിലെ അതേ ക്രൂ തന്നെയായിരുന്നു.

ഞാന്‍ ദൃശ്യത്തില്‍ വര്‍ക്ക് ചെയ്തിരുന്നതു കൊണ്ടും, ആദ്യദിവസങ്ങളില്‍ ഞാന്‍ ഇല്ലാതിരുന്നതു കൊണ്ടും സ്വാഭാവികമായും എന്നെപ്പറ്റി അന്വേഷണം വന്നു. അങ്ങനെ കേരളാ ഷെഡ്യൂളില്‍ ഞാന്‍ ജോയിന്‍ ചെയ്യുമെന്ന് അറിഞ്ഞ അവര്‍, ഒരു ചെറിയ വലിയ ഗൂഢാലോചന അങ്ങ് നടത്തി.

സിനിമയുടെ ഉമശഹ്യ ടവീീശേിഴ ഞലുീൃ േഎഴുതുന്നത് പ്രണവിന്റെ ജോലിയായിരുന്നു. ഞാന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്നല്ലോ. അതുകൊണ്ട് ദിവസേന ഈ റിപ്പോര്‍ട്ട് വാങ്ങേണ്ടതും ഓര്‍ഡര്‍ ചെയ്യേണ്ടതും എന്റെ ജോലിയാണ്. അതായത് കേരളാ ഷെഡ്യൂള്‍ തുടങ്ങിക്കഴിഞ്ഞാല്‍ റിപ്പോര്ട്ട് സംബന്ധമായ ഡീലിങ്‌സ് മൊത്തം ഞാനും പ്രണവും തമ്മിലായിരിക്കും.

ഈ കാര്യം മുന്‍നിര്‍ത്തി വിനായക് എന്ന വ്യക്തിക്ക് പ്രണവിന് മുമ്പില്‍ ഒരു ഘടാഘടിയന്‍ ഇന്റ്രോ അവരങ്ങു നല്‍കി. ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും ഉരുണ്ട മസിലുകളുമൊക്കെയുള്ള, അര്‍ണോള്‍ഡ് ലെവലിലുള്ള ഒരു ജിമ്മനാണ് വിനായക്. മൂക്കത്താണ് പുള്ളിയുടെ ശുണ്ഠി. കൃത്യമായി റിപ്പോര്‍ട്ടൊന്നും എഴുതിക്കൊടുത്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ മകനാണെന്നൊന്നും നോക്കില്ല. പബ്ലിക്കായി പച്ചക്ക് ചീത്ത വിളിക്കും.

വിനായകനതാണ് ഇതാണ് ആനയാണ് സിംഹമാണ്, തള്ളി തള്ളി എന്നെ വേറെ ലെവലില്‍ കൊണ്ട് പ്രതിഷ്ഠിച്ചു.ഇതെല്ലാം കേട്ട് വിനായകെന്ന അതിഭീകരനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രണവ്. എന്നിട്ട് നേരില്‍ കണ്ടപ്പൊഴോ, മര്യാദക്കൊരു മീശ പോലും വളര്‍ന്നിട്ടില്ലാത്ത ഒരു പാവം പയ്യന്‍. ഇതായിരുന്നു പ്രണവിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളുടെ കാരണം.

ഒരു സ്‌പെഷ്യല്‍ സൗഹൃദത്തിന് ഒരു സ്‌പെഷ്യല്‍ തുടക്കം നല്‍കിയ അന്നത്തെ എല്ലാ തള്ളല്‍ വീരന്മാരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular