ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍; വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ ഭഗത് സിങ് കോഷിയാരി. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. ഗുവാഹത്തിയിലുള്ള വിമത ശിവസേനാ എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിന്ദെ വ്യക്തമാക്കി.

മാധ്യമങ്ങൾ വഴി ശിവസേനയിലെ 39 എംഎൽഎമാർ നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎൽഎമാരും ഇത്തരത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷൻ വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ദവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്ത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ കത്ത്.

എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്..? മെമ്മറി കാർഡ് ഫോറൻസിക് ലാബിലേക്ക് അയക്കേണ്ടതില്ലെന്ന് ദിലീപ്

തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്നവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്നവിസ് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ദവ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

മഹാവികാസ് അഘാഡി സർക്കാരിന്റെ ഭാഗമായിരുന്ന 39 ശിവസേന എംഎൽഎമാർ സർക്കാരിൽ നിന്ന് പുറത്തു പോയിരിക്കുകയാണ്. അവർക്ക് എൻസിപി – കോൺഗ്രസ് സഖ്യത്തോടൊപ്പം തുടരാൻ സാധിക്കില്ലെന്നാണ് പറയുന്നത്. സുപ്രീം കോടതി നിർദ്ദേശങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമായ തീരുമാനം ഗവർണർ എടുക്കുമെന്നാണ് കരുതുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

ഭരണപ്രതിസന്ധി ഉടലെടുത്ത ജൂൺ 22 മുതൽ സർക്കാർ പുറത്തിറക്കിയ പ്രമേയങ്ങളുടെയും സർക്കുലറുകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരക്കിട്ട് ഉത്തരവുകൾ ഇറക്കിയത് പരിശോധിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

വിമത എംഎൽഎമാരോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടെങ്കിലും മഹാവികാസ് അഘാഡി സഖ്യം വിടാതെ താക്കറയെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ഏക്നാഥ് ഷിന്ദെ വിഭാഗം.

വിമത എം.എൽ.എ.മാർ പാർട്ടിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് ശിവസേനാവക്താവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളെ അറിയിച്ചു. ‘നിങ്ങളുടെ ഹൃദയത്തിൽ ശിവസേനയുണ്ടെങ്കിൽ, പാർട്ടിയിലേക്ക് തിരിച്ചെത്തണമെന്ന്’ ചൊവ്വാഴ്ച മുഖ്യമന്ത്രി വിമത എം.എൽ.എ.മാരോട് അഭ്യർഥിച്ചിരുന്നു. സർക്കാരിനെ മറിച്ചിടാനുള്ള ഭൂരിപക്ഷം ഏക്‌നാഥ് ഷിന്ദേ സംഘത്തിനില്ലെന്ന് എൻ.സി.പി. നേതാവും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular