കേരളത്തില്‍ ഈമാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം : കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നയപരമായ തീരുമാനമെടുത്താല്‍ ഈമാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തില്‍ 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശനം അനുവദിക്കും. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളില്‍ സുരക്ഷിത അകലം ഉറപ്പാക്കും.

ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം. കോവിഡ് കേസുകള്‍ കൂടുതലുള്ള മേഖലകളില്‍ ക്ലാസ് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങള്‍ ശേഖരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് അധികം സമയം ബാക്കിയില്ലെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഒക്ടോബര്‍ 15 നു ശേഷം സ്‌കൂളുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ മടിച്ചുനില്‍ക്കുകയായിരുന്നു. യുപിയിലും പുതുച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്. തമിഴ്‌നാട് 16 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്

pathram:
Leave a Comment