ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം; എം.പി സ്ഥാനം രാജിവെച്ചു

കോട്ടയം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല.

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്.

തുടര്‍ന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. 9.40-ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ ജോസിനെയും കൂട്ടരേയും എല്‍.ഡി.എഫില്‍ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

തര്‍ക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ സി.പി.എം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാല സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം, പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന്‍ നിലപാട് കടുപ്പിച്ചത് ഇടത് ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. 15 വര്‍ഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular