ആ ‘പപ്പടം’ കഴിച്ചോ? ; ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആശങ്ക

തിരുവനന്തപുരം: ഓണത്തിന് റേഷൻകാർഡുടമകൾക്ക് സപ്ലൈകോവഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം. കോന്നിയിലെ സിഎഫ്ആർഡി(council for food research and development)  യിൽ നടത്തിയ പരിശോധനയിൽ സാംപിളുകകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ പപ്പടം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കിറ്റിലെ ശര്‍ക്കരയ്‌ക്കും നിലവാരമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പപ്പടത്തിലെ ഈർപ്പത്തിന്റെ അളവ് 12.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ്. എന്നാൽ ഓണക്കിറ്റിലെ പപ്പടത്തിൽ ഈർപ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാർബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ൽ കൂടരുതെന്നാണ്. എന്നാൽ സാംപിളുകളിൽ ഇത് 9.20 ആണ്. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടർന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

ഫഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. കേരള പപ്പടത്തിനായാണ് ടെണ്ടർ നൽകിയതെങ്കിലും ആ പേരിൽ വാങ്ങിയത് തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയർന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ, ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകി. വിതരണക്കാർക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നൽകിയതിന്റെയും റിപ്പോർട്ട് പർച്ചേസ് ഹെഡ് ഓഫീസിൽ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

81 ലക്ഷം പാക്കറ്റ്‌ പപ്പടമാണ് തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ്‌ കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത്‌ ഉപയോഗിച്ചുകഴിഞ്ഞു. സോണിയം കാര്‍ബണേറ്റിന്റെ അമിതോപയോഗം കാഴ്‌ചശക്‌തിയെത്തന്നെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular