പ്രതി 2014–15ൽ ആലപ്പുഴയിൽ ആംബുലൻസ് ഓടിച്ചു; യുവതിയെ സംരക്ഷിക്കും: മന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി.

ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടെന്നും യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും സമൂഹമാധ്യമത്തിൽ ഇട്ട കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്ത മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പുകാർ അറിയിച്ചതായി കെ.കെ. ശൈലജ കുറിപ്പിൽ പറയുന്നു.

മന്ത്രി കെ.കെ. ശൈലജയുടെ കുറിപ്പ്:

പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം അത്യന്തം വേദനാജനകമാണ്. സംഭവം അറിഞ്ഞയുടന്‍ തന്നെ പ്രശ്‌നത്തിലിടപെടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചു വിടുന്നതിന് 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആര്‍ഐയോട് ആവശ്യപ്പെട്ടു.

ആംബുലന്‍സ് ഡ്രൈവറെ പിരിച്ചു വിട്ടതായി ജിവികെ അറിയിച്ചിട്ടുണ്ട്. നല്ല പ്രവര്‍ത്തന പരിചയമുള്ള ആളുകളെയാണ് ആംബുലന്‍സില്‍ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്ത മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ്. കനിവ് 108 ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണ്.

pathram desk 1:
Leave a Comment