ആദ്യം നഗ്നവിഡിയോ ..പിന്നെ വാട്ട്‌സ്ആപ്പ് കോള്‍…സംസ്ഥാനത്ത് ഹണിട്രോപ്പിന്റെ പുതിയ വഴികള്‍ ഇങ്ങനെ! കേരളത്തിലേ ഒട്ടേറെ പേര്‍ തട്ടിപ്പിന് ഇരയായി, ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്ലിന്റെ മുന്നറിയിപ്പ്

ഫേസ്ബുക്ക് വഴിയുള്ള ഹണിട്രാപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍. ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളില്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ലോബികള്‍ ഇത്തരം തട്ടിപ്പുമായി ഇപ്പോള്‍ സജീവമാണ്. അടുത്തിടെ കേരളത്തിലേ ഒട്ടേറെ ആള്‍ക്കാര്‍ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. മാനഹാനിയും, വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നല്‍കുന്നതിന് ആള്‍ക്കാര്‍ വിമുഖത കാണിക്കുന്നുണ്ടെന്നും ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍ അറിയിച്ചു.

തട്ടിപ്പുകളുടെ രീതി ഇങ്ങനെ

ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നേക്കാം.
നിങ്ങള്‍ അത്തരം ഫ്രണ്ട് റിക്വസ്റ്റുകള്‍ അക്സപ്റ്റ് ചെയ്യുന്നതോടെ അവര്‍ നിങ്ങളോട് മെസഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും, നിങ്ങളുടെ വാട്സാപ്പ് നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് നിങ്ങളോട് വാട്സാപ്പിലുടെ ചാറ്റ് ചെയ്യുകയും, വീഡിയോ കോള്‍ ഉള്‍പ്പടെ നടത്തുകയും, അശ്ലീല മെസേജുകള്‍ അയക്കുകയും ചെയ്യും. പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്ന വീഡിയോകള്‍ എന്ന് തോന്നിക്കുന്ന വീഡിയോകള്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങളെ പ്രലോഭിപ്പിക്കുകയും, നിങ്ങളുടെ നഗ്നത പ്രദര്‍ശിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.

നിങ്ങള്‍ വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് അവര്‍ റിക്കോര്‍ഡ് ചെയ്യുകയും, അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കള്‍ക്കും, കുടുംബക്കാര്‍ക്കും, സുഹൃത്തുകള്‍ക്കും അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളില്‍ നിന്നും പണം തട്ടുകയും ചെയ്യും (ഗൂഗിള്‍ പേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ പണം നല്‍കാന്‍ ആവശ്യപ്പെടുന്നു).
നിങ്ങള്‍ പണം നല്‍കാന്‍ കൂട്ടാക്കാത്ത പക്ഷം അവര്‍ ഈ വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപരിചിതമായ ഫെയ്സ്ബുക്ക് പ്രഫൈലുകളില്‍ നിന്നും, നമ്പറുകളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളില്‍ പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പിന്‍തുടര്‍ന്ന് കുറ്റവാളികള്‍ നിങ്ങളെ വലയില്‍ വീഴ്ത്തിയേക്കാം. ആയതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

Similar Articles

Comments

Advertismentspot_img

Most Popular