സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ അനുമതി ; നിരക്ക് 625 രൂപയായി നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഇതിനുള്ള നിരക്ക് 625 രൂപയായി നിശ്ചയിച്ചു.

നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ (എന്‍എബിഎച്ച്) അക്രഡിറ്റേഷന്‍, നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍എബിഎല്‍), ഐസിഎംആര്‍ അംഗീകാരമുള്ള ലാബുകള്‍, സംസ്ഥാന ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താം. ഇതിനായി ഐസിഎംആറിലും ആരോഗ്യവകുപ്പിലും റജിസ്റ്റര്‍ ചെയ്തു അംഗീകാരം വാങ്ങണം.

സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ തീരദേശമേഖലയിലും ആദിവാസി മേഖലകളിലും ചേരികളിലും സെന്റിനല്‍ സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. തീരപ്രദേശത്തെ 80 വില്ലേജുകളിലും, ആദിവാസി മേഖലയിലെ 25 വില്ലേജുകളിലും 15 ചേരികളിലുമാണ് പരിശോധന നടത്തുന്നത്. തീരദേശ മേഖലയില്‍ ഒരു ദിവസം നൂറ് പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. ആദിവാസി മേഖലകളില്‍ 40 പേര്‍ക്കു പരിശോധന നടത്തും.

pathram:
Leave a Comment