കണ്ണൂരില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് ; നിരീക്ഷണത്തില്‍ 14090 പേര്‍

കണ്ണൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. നാലു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് എഐ 1930 വിമാനത്തിലെത്തിയ മാടായി സ്വദേശി 20കാരി, ജൂണ്‍ 13ന് ദുബൈയില്‍ നിന്ന് എഫ്സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ 4 വയസുകാരന്‍, 9 വയസുകാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് കെയു 1373 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 30കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി.

നാലു പേര്‍ക്കു കൂടി രോഗമുക്തി

ഇന്ന് നാലു പേര്‍ കൂടി ഡിസ്ചാര്‍ജായതോടെ ജില്ലയില്‍ കോവിഡ് ഭേദമായവരുടെ എണ്ണം 204 ആയി. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 29കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചപ്പാരപ്പടവ് സ്വദേശിയായ 37കാരി, അഞ്ചരക്കണ്ടി സ്വദേശി 42കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശിയായ 62കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്ന് വീട്ടിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തില്‍ 14090 പേര്‍

നിലവില്‍ ജില്ലയില്‍ 14090 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 22 പേരും വീടുകളില്‍ 13893 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 11369 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11062 എണ്ണത്തിന്റെ ഫലം ലഭ്യമായി. 307 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കത്തിലൂടെ കോവിഡ്; കണ്ണൂര്‍ നഗരം അടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സമ്പര്‍ക്കം മൂലം കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒരു ഭാഗം അടച്ചിട്ടു. കോര്‍പറേഷന്റെ 5, 11, 45, 46, 47, 48, 49, 50, 51, 52, 53 എന്നീ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് അടച്ചത്.
കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന്‍ വരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജാന്‍ സ്‌കൂള്‍ വരെയും തായത്തെരു ഭാഗത്തേക്ക് റെയില്‍വെ അണ്ടര്‍ പാസ് വരെയുമുള്ള പ്രദേശങ്ങളാണ് അടച്ചിടുക.
കഴിഞ്ഞ ദിവസങ്ങളിലെ സമ്പര്‍ക്കം മൂലമുണ്ടായ കേസ്സുകള്‍ അതിലൊരാളുടെ മരണം എന്നിവ വളരെ ഗൗരകരമായ സാഹചര്യമാണുണ്ടായിട്ടുള്ളത് .സമ്പര്‍ക്ക പ്പട്ടിക വിപുലമാകുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അടച്ചിടാന്‍ സാധ്യതയുണ്ട്.

മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് വിലക്കുണ്ടാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎസ്സി പരീക്ഷ, ഇന്റര്‍വ്യൂ, എസ്എസ്എല്‍സി, പ്ലസ്ടു മൂല്യ നിര്‍ണയ ക്യാമ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള അധ്യാപകര്‍, ജീവനക്കാര്‍, യൂണിവേഴ്‌സിറ്റിയിലെ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍, കൊറോണ കെയര്‍ സെന്ററിലേക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ എന്നിവരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസ്സമുണ്ടാകില്ല.

ഇന്ന് പുതുതായി മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാടായി-6, കോട്ടയം മലബാര്‍-11, വേങ്ങാട്-12 എന്നീ വാര്‍ഡുകള്‍ കൂടി 100 മീറ്റര്‍ ചുറ്റളവില്‍ അടച്ചിടും..

പാട്യം പഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

FOLLOW US: pathram online

pathram:
Leave a Comment