ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആശങ്കയോടെ കേരളം

കൊല്ലം: ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ കൊല്ലത്ത് വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കണ്ടെത്തിയിട്ടില്ല. ഇയാള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

മരണശേഷമാണ് കാവനാട് സ്വദേശിയായ സേവ്യറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. വീടിനുള്ളില്‍ മരിച്ചു കിടക്കുകയായിരുന്ന 65 കാരനായ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം ശേഖരിച്ചു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ഇയാള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്.

ജില്ലയില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്നലെ. 11 പേരില്‍ ഒമ്പത് പേരും വിദേശത്തുനിന്ന് എത്തിയവരാണ്. ചവറ സ്വദേശികളായ രണ്ട് യുവാക്കള്‍, വെള്ളിമണ്‍, വാളകം എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികള്‍, മൈനാഗപ്പള്ളി, ഇടയ്ക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം കുവൈറ്റില്‍ നിന്നും എത്തിയവരാണ്. ദുബായില്‍ നിന്നും വന്ന ചിതറ സ്വദേശിയായ 59കാരനും അബുദാബിയില്‍ നിന്നും എത്തിയ ചിതറ സ്വദേശിയായ 22 കാരനും രോഗം സ്ഥിരീകരിച്ചു. കരുനാഗപ്പള്ളിയില്‍ രോഗം സ്ഥിരീകരിച്ച 32 വയസ്സുകാരന്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയതാണ്. കല്ലുവാതുക്കല്‍ സ്വദേശിയായ 42 വയസുകാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

ജില്ലയിലെ മൂന്ന് ഇടങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ പഞ്ചായത്തുകളാണ് ജില്ലയിലെ പുതിയ ഹോട്ട് സ്‌പോട്ടുകള്‍

follow us – pathram online

pathram:
Leave a Comment