‘ഇനിയങ്ങോട്ട് കൊറോണ ഇവിടെ തന്നെ കാണും എല്ലാവരും വൈറസിനെ അംഗീകരിച്ചു മുന്നോട്ടു പോകേണ്ടിവരും

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കാവുന്ന തലത്തിലേക്ക് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലും കൊറോണ വൈറസും അതുയര്‍ത്തുന്ന ഭീഷണിയും ഇനിയങ്ങോട്ട് ക്രിക്കറ്റ് താരങ്ങളുടെ അനുദിന ജീവിതത്തിന്റെ ഭാഗമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നല്ലാതെ കോവിഡിനുശേഷം ക്രിക്കറ്റില്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും വരുമെന്ന് കരുതുന്നില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം നിമിത്തം ക്രിക്കറ്റ് നിര്‍ത്തിവച്ചെങ്കിലും ഇനി പുനഃരാരംഭിക്കുമ്പോള്‍ നിയമങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും അതിനു പകരം കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനും സാധ്യതയുണ്ട്. അതല്ലാതെ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല’– ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു പറഞ്ഞു.

‘ഇനിയങ്ങോട്ട് കളിക്കാരുള്‍പ്പെടെ എല്ലാവരും ഈ വൈറസിനെ അംഗീകരിച്ചുകൊണ്ടുതന്നെ മുന്നോട്ടു പോകേണ്ടിവരും. ഇങ്ങനെയൊരു വൈറസ് ഉണ്ടെന്നും അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്നതും യാഥാര്‍ഥ്യമാണ്. ചിലപ്പോള്‍ കളിക്കാര്‍ക്ക് വൈറസ് ബാധിച്ചേക്കാം. അതുകൊണ്ട് വൈറസ് ഇനിയങ്ങോട്ട് നിത്യജീവിതത്തിന്റെ ഭാഗമാകാനാണ് സാധ്യത’ – ഗംഭീര്‍ ചൂണ്ടിക്കാട്ടി.


ഒരു പരിധി വരെ ക്രിക്കറ്റില്‍ സാമൂഹിക അകലം പാലിക്കുന്നത് നടപ്പാക്കാമെങ്കിലും അതിനും പരിമിതിയുണ്ടെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിനു പുറമെയുള്ള കായിക മത്സരങ്ങളില്‍ അകലം പാലിക്കുന്നത് എങ്ങനെ നടപ്പിലാകുമെന്നും ഗംഭീര്‍ ചോദിച്ചു.

‘ഒരു കായിക മത്സരത്തിലും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശം പൂര്‍ണമായി നടപ്പാക്കാനാകില്ല. ക്രിക്കറ്റില്‍ ഇത് ഒരു പരിധിവരെ കഴിഞ്ഞേക്കും. പക്ഷേ, ഫുട്‌ബോളിലും ഹോക്കിയിലും മറ്റ് കായിക ഇനങ്ങളിലും ഒരുപാട് പരിമിതികളുണ്ട്. അതുകൊണ്ട് വൈറസിന്റെ സാന്നിധ്യവും അതുയര്‍ത്തുന്ന ഭീഷണിയും അംഗീകരിച്ച് മുന്നോട്ടുപോകുക. എത്ര പെട്ടെന്ന് ഈ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്നോ അത്രയും നല്ലത്’ – ഗംഭീര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular