‘വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്; കുഞ്ഞിനെ രക്ഷിക്കാനുള്ള അപേക്ഷയില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ ഇങ്ങനെ…

സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങള്‍ക്കുള്ളിലാണ് മറുപടി ലഭിച്ചത്. സംഭവത്തെ കുറിച്ച് ജിയാസ് വെളിപ്പെടുത്തുന്നത് ഇങ്ങനെ…

‘വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്,’ മന്ത്രിയുടെ അതിവേഗത്തിലുള്ള നടപടികളില്‍ തെല്ലും അദ്ഭുതമില്ല ജിയാസ് മടശേരിക്ക്. കാരണം ആരോഗ്യമന്ത്രി വിഷയമറിഞ്ഞാല്‍ വേഗത്തില്‍ ഇടപെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നടപടിയെ കുറിച്ച് അറിഞ്ഞതോടെ ഫെയ്സ്ബുക്കില്‍ നിരവധി പേരാണ് മന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ‘ആദ്യം ഞങ്ങള്‍ മന്ത്രിയുടെ ഫോണില്‍ നേരിട്ട് വിളിച്ചിരുന്നു. എന്നാല്‍ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫെയ്‌സ്ബുക്കില്‍ കമന്റിട്ടത്. അതിന് പിന്നാലെ തന്നെ മന്ത്രിയുടെ നമ്പറില്‍ നിന്നും കോള്‍ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. പിന്നീട് മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.’ കഴിഞ്ഞ മണിക്കൂറുകളില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജിയാസ് വിശദീകരിച്ചു.

‘ഒരു 20 തവണയെങ്കിലും മന്ത്രിയുടെ പിഎ ഞങ്ങളെ വിളിച്ചിട്ടുണ്ട്. അതിനിടയില്‍ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ അവര്‍ ചോദിച്ചിരുന്നു. ഞങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഇടപെട്ട് ലിസി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ചിലവെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പും നല്‍കി. ആയമ്മയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്. എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്,’ ജിയാസ് പറഞ്ഞു.

pathram:
Leave a Comment