ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായി. സിറ്റിങ് എം.പി.മാരില്‍ കാസര്‍കോട്ടെ പി. കരുണാകരനൊഴികെ മറ്റുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഏകദേശ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. എം.എല്‍.എ.മാരായ എ. പ്രദീപ്കുമാര്‍ കോഴിക്കോട്ടും എ.എം. ആരിഫ് ആലപ്പുഴയിലും മത്സരിക്കും. ചൊവാഴ്ചത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂര്‍), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ അതേ മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം.

കഴിഞ്ഞതവണ ജനതാദള്‍(എസ്) മത്സരിച്ച കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. സീറ്റ് സംബന്ധിച്ച് ജെ.ഡി.എസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാനുമുണ്ട്. ചാലക്കുടി എം.പി. ഇന്നസെന്റ് ചാലക്കുടിയിലോ എറണാകുളത്തോ മത്സരിച്ചേക്കും. കാസര്‍കോട്ട് പി. കരുണാകരന് പകരം പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ വരും.

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവര്‍ ചുവടെ…

വടകര: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി പി. സതീദേവിക്കാണ് സാധ്യത. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസിന്റെയും പേരുകളും പരിഗണനയില്‍.

മലപ്പുറം: എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു

ചാലക്കുടി: ഇന്നസെന്റ് എറണാകുളത്തേക്ക് മാറിയാല്‍ പി. രാജീവ് മത്സരിക്കും. മുന്‍ എം.എല്‍.എ. സാജുപോളിനെയും പരിഗണിക്കുന്നു.

കൊല്ലം: മുന്‍ ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍. തുടക്കംമുതലേ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നു.

കോട്ടയം: ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബിന് മുന്‍ഗണന. സുരേഷ് കുറുപ്പിന്റെ പേരും പരിഗണിക്കുന്നു.

പൊന്നാനി, പത്തനംതിട്ട സീറ്റുകളില്‍ തീരുമാനമായില്ല. ഘടകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായാലേ വ്യക്തത വരൂ.

ബുധനാഴ്ച അതത് മണ്ഡലങ്ങളിലെ പാര്‍ലമെന്ററി കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ചര്‍ച്ചചെയ്യും. അതിനുശേഷം വ്യാഴാഴ്ച സംസ്ഥാനസെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയും ചേരും. സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റിന്റെ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കാനാണ് സാധ്യത. വെള്ളിയാഴ്ച ഇടതുമുന്നണി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular