ഫോണിലൂടെ അപമര്യാദയായി സംസാരിച്ചു; സബ് കലക്റ്റര്‍ രേണു രാജിനെതിരേ സ്പീക്കര്‍ക്ക് എംഎല്‍എയുടെ പരാതി

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ്.രാജേന്ദ്രന്‍ എം.എല്‍.എ. സബ് കലക്ടര്‍ തന്നോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നാണ് സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

മൂന്നു പതിറ്റാണ്ട് നിയമസഭാംഗമായിരുന്ന തന്നെ ഫോണിലൂടെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു സംസാരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. താന്‍, ത?ന്റെ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് സബ് കലക്ടര്‍ സംസാരിച്ചതെന്നും രാജേന്ദ്രന്‍ പരാതിയില്‍ പറയുന്നു. സാധാരണ രീതിയില്‍ ഇത്തരം പരാതികള്‍ ലഭിച്ചാല്‍ അതാത് വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. അതുപ്രകാരം പരാതി റവന്യൂവകുപ്പിന് കൈമാറും.

അതിനിടെ, മൂന്നാര്‍ പ്രതിപക്ഷം സബ്മിഷനായാണ് നിയമസഭയിലെത്തിച്ചത്. അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കലക്ടറുടെ നടപടിയെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പൂര്‍ണ്ണമായും പിന്തുണച്ചു. സബ് കലക്ടറുടെ നിയമപരമായ നടപടിയാണെന്നു വിശദീകരിച്ച റവന്യൂമന്ത്രി ഔദ്യോഗിക കൃത്യനിര്‍വ്വഹത്തിന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികള്‍ക്കെതിരെ നിലപാട് എടുക്കുകയും ചെയ്തു. കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. സബ് കലക്ടര്‍ക്കെതിരെ എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സബ് കലക്ടറുറോടുള്ള രാജേന്ദ്രന്റെ പരാമര്‍ശം ശരിയായില്ലെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

pathram:
Leave a Comment