ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ രാജിക്കൊരുങ്ങുന്നു; കോടിയേരിയെ അറിയിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാടിനെ ചൊല്ലി ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ലെന്ന് പത്മകുമാര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നാണ് വിവരം. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് കോടിയേരിയോട് പത്മകുമാര്‍ പരാതിപ്പെട്ടു. ഇതാണ് സ്ഥിതിയെങ്കില്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് വിവരം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് എ.പത്മകുമാറിന്റെ പരാതി. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു.

രാജിയേക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് പത്മകുമാര്‍ അടുത്ത വൃത്തങ്ങളോടും സൂചിപ്പിക്കുന്നു. എന്നാല്‍ രാജി ഉടന്‍ ഉണ്ടായേക്കില്ല. പകരം അടിയന്തമായി ദേസ്വം ബോര്‍ഡ് യോഗം വിളിച്ച് മറുപക്ഷത്തിന് എതിരെ നീങ്ങാനാണ് നീക്കം. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും. പാര്‍ട്ടി പരിപാടികളില്‍ സജ്ജീവമല്ലാതിരുന്ന എ.പത്മകുമാര്‍ ഇന്നലെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാനെത്തിയിരുന്നു.

സുപ്രീം കോടതിയില്‍ യുവതീപ്രവേശം അനുവദിച്ച വിധിന്യായത്തെ എതിര്‍ക്കുന്നോ എന്ന ന്യായാധിപന്റെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി പറഞ്ഞ് നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മറുപക്ഷം വാദിക്കുന്നത്. ഈ നിലപാട് ഇന്നലെ എകെജി സെന്ററിലെത്തി രാജഗോപാലന്‍നായരും കമ്മീഷണര്‍ വാസുവും കോടിയേരി ബാലകൃഷ്ണനോട് വിശദകീരിച്ചിരുന്നു. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular