പൊന്നമ്മ ബാബു പ്രശ്‌നങ്ങളെല്ലാം ഏറ്റെടുത്തു എന്നാണ് എല്ലാവരും കരുതിയത്; അതോടെ എല്ലാ സഹായങ്ങളും നിലച്ചു: സേതുലക്ഷ്മി

പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ ഇല്ലാതായെന്ന് നടി സേതുലക്ഷ്മി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഈ കാര്യം തുറന്ന് പറഞ്ഞത്. പൊന്നമ്മ ബാബു വന്നു പ്രശ്‌നങ്ങളെല്ലാം ഏറ്റെടുത്തു എന്നാണ് ചിലര്‍ കരുതിയത്. അതോടു കൂടി എനിക്ക് ലഭിച്ചുകൊണ്ടിരുന്ന എല്ലാ സഹായങ്ങളും നിലച്ചു സേതുലക്ഷ്മി പറയുന്നു.

‘ഇപ്പോള്‍ ഡയാലിസിന് ചെയ്ത് കൊണ്ടിരിക്കുകയാണ്. നടി തെസ്‌നി ഖാനോട് ഒരു വര്‍ക്കിനിടെ മകന്റെ കാര്യം പറഞ്ഞു. ഈ കാര്യം തെസ്‌നി ഒരു സുഹൃത്തിനോട് പറഞ്ഞു. അങ്ങനെയാണ് ഫെയ്‌സ്ബുക്കില്‍ പ്രമോട്ട് ചെയ്തത്. അതോടെ ഒരുപാട് സഹായം വന്നു. അങ്ങനെ ഇരിക്കെയാണ് പൊന്നമ്മ വിളിക്കുന്നത്. പൊന്നമ്മയുടെ കിഡ്‌നി ഒ പോസിറ്റീവ് ആണ് പക്ഷേ കൊളസ്‌ട്രോള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞു. ഒരുപാട് പേര്‍ കിഡ്‌നി തരാമെന്ന് പറഞ്ഞ് വന്നെങ്കിലും പൊന്നമ്മ നടിയായത് കൊണ്ട് ആ പേര് ഫെയ്മസ് ആയി. അവര്‍ക്ക് അങ്ങനെ കുറെ സ്വീകരണങ്ങള്‍ ഒക്കെ കിട്ടി.

അപ്പോള്‍ ആളുകള്‍ വിചാരിച്ചു എല്ലാം ശരിയായി എന്ന്. അതോടെ എല്ലാ സഹായങ്ങളും നിലച്ചു. കിഡ്‌നി കൊടുക്കാന്‍ സാധിക്കില്ല എന്ന വിവരം പൊന്നമ്മയ്ക്ക് അറിയാമായിരുന്നില്ലേ എന്നാണ് ചിലര്‍ എന്നോട് ചോദിച്ചത് സേതുലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി സേതുലക്ഷ്മി രംഗത്ത് വന്നത്. പത്തു വര്‍ഷത്തിലേറെയായി സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഇനി ഏക പോംവഴി. അതിനുള്ള ഭാരിച്ച ചെലവും വീട്ടുചെലവുകളും ഒരുമിച്ചു കൊണ്ടുപോകാന്‍ തന്റെ വരുമാനം കൊണ്ട് കഴിയുന്നില്ലെന്നും മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം വേണമെന്നും സേതുലക്ഷ്മി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular