ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി; അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി

കൊച്ചി: താര സംഘടനയായ അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി. ബൈലോ അനുസരിച്ചുള്ള തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവ് കാണിച്ച വിമുഖതയില്‍ നിരാശയുണ്ട്. മീ ടൂവിലെ സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്‌ക്കെന്നും ഡബ്ല്യൂസിസി ആരോപിച്ചു.
അതേസമയം ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപവത്കരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എ.കെ.ബാലന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നടി പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും. മോഹന്‍ലാലിന്റെ സമീപനത്തെ നല്ല രീതിയില്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയുമായി സമവായത്തിലെത്തിക്കുന്നതിന് ലാലുമായി ചര്‍ച്ച നടത്തി. നടികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്റേണല്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിനും ദിലീപിനെ ഒഴിവാക്കുന്നതിനും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചെയ്തിട്ടുണ്ട്. ലാലിന്റെ സമീപനം നല്ല ഉദ്ദേശ്യത്തോടെ കാണണം. ഇരയുടെ കേസ് കൈകാര്യം ചെയ്യാന്‍ സാമ്പത്തികം തടസ്സമാവില്ല. പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും. ഇരയേയും അമ്മയേയും വേര്‍തിരിച്ച് കാണില്ല. തര്‍ക്കം സിനിമാ മേഖലയെ ബാധിക്കരുത്. പ്രശ്‌നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണം. പരസ്പരം സഹകരിച്ച് പോവണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

ഡബ്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം….

കുറ്റാരോപിതൻ ആയ ശ്രീ ദിലീപ് ഇപ്പോൾ A.M.M.Aയുടെ അംഗം അല്ല എന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ (മുൻപ് ശ്രീ ദിലീപിന്റെ സസ്പെൻഷൻ പിൻവലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഭാവിയിൽ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവർത്തനവും തീരുമാനങ്ങളും A.M.M.Aയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെയും , അവൾക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാൻ നിർബന്ധിതരാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവർ അവഗണിക്കുകയാണ്.

നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉൾപ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയിൽ നിന്നും , സംഘടനക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളിൽ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകൾക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.

ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്നം അല്ല എന്നും മുഴുവൻ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങൾ പറയുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും അവരവരുടെ യൂണിയനുകളുമായും മാറ്റു സംഘടനകളുമായും ബന്ധപ്പെട്ടു , തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും , സമത്വത്തിനും വേണ്ടി ആണ് പ്രവർത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും , പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും , പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്‌ഷ്യം ആക്കിയിരുന്നത്. എങ്കിൽ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ സംഘടനകൾക്കാവു.

WCC എന്ന ഞങ്ങളുടെ കൂട്ടായ്മ , സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാർ എന്ന നിലയിൽ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും , ഉന്നമനത്തിനും , നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി WCC പ്രവർത്തിച്ചുകൊണ്ടിരിക്കും. തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക ,അർച്ചന പദ്മിനി , ശ്രുതി ഹരിഹരൻ എന്നിവരെ ഞങ്ങൾ പിന്തുണക്കുകയും , അവർക്കൊപ്പം ഈ ചെറുത്തുനില്പിൽ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങൾ മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം , wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു. WCC യോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular