മീടൂ ക്യാംപെയ്ന്‍ വീണ്ടും സജീവമാകുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പ്രമുഖരുടെ മുഖംമൂടി

മീടൂ ക്യാംപെയ്ന്‍ വീണ്ടും സജീവമാകുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പ്രമുഖരുടെ മുഖംമൂടി.’എന്നെങ്കിലും നിങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ ‘മീടൂ’ എന്ന് സ്റ്റാറ്റസിടുക. നമുക്കീ ലോകത്തെ അറിയിക്കണം, എത്രമാത്രം വ്യാപിച്ചിരിക്കുകയാണ് ഈ പ്രശ്‌നമെന്ന്…’– ചാരത്തില്‍ പുതഞ്ഞു കിടന്നിരുന്ന തീപ്പൊരി പോലെയായിരുന്നു ഹോളിവുഡ് നടി അലീസ മിലാനോയുടെ ഈ ട്വീറ്റ്. അന്നുവരെ ആരും കാണാതെ കിടന്ന അതിന്റെ നാളങ്ങള്‍ സമൂഹത്തില്‍ മാന്യന്മാരെന്നു കരുതിയിരുന്ന പലരുടെയും പൊയ്മുഖത്തെ കരിച്ചു കളഞ്ഞപ്പോള്‍ തുടക്കം കുറിക്കപ്പെട്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ക്യാംപെയ്‌നുകളിലൊന്നിനായിരുന്നു.

2017 ഒക്ടോബര്‍ 15ന് ആ ട്വീറ്റ് വന്നു കൃത്യം ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ തന്നെ #MeToo ക്യാംപെയ്‌ന്റെ ചൂട് ഇന്ത്യന്‍ ചലച്ചിത്ര, സാംസ്‌കാരിക, മാധ്യമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെയും വിയര്‍പ്പില്‍ മുക്കിയിരിക്കുന്നു. ബോളിവുഡ് താരം തനുശ്രീ ദത്തയില്‍നിന്ന് ആരംഭിച്ച ക്യാംപെയ്‌നു പിന്തുണ പ്രഖ്യാപിച്ച്, നിനക്കൊപ്പം ‘ഞാനും’ എന്ന വെളിപ്പെടുത്തലുമായി ഒട്ടേറെപേര്‍ രംഗത്തു വന്നു, അതു തുടരുകയുമാണ്. പ്രതിസ്ഥാനത്തുള്ളവരില്‍ ചിലര്‍ മാപ്പു പറഞ്ഞു. ചിലര്‍ ഇനിയും തെറ്റേറ്റു പറയാതെയിരിക്കുന്നു. ഇനിയും ചിലര്‍ അധികാരത്തിന്റെ കരുത്തില്‍ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നു.
നടനും എംഎല്‍എയുമായ മുകേഷിനെതിരെ പരാതിയുമായി ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് രംഗത്തെത്തിയതോടെ കേരളത്തിലും ‘മീടൂ’ ക്യാംപെയ്‌ന്റെ അലയൊലികള്‍ എത്തി. 19 വര്‍ഷംമുന്‍പ് ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ചെന്നൈയിലെ തന്റെ ഹോട്ടല്‍ മുറിയിലേക്ക് മുകേഷ് തുടരെ ഫോണ്‍ ചെയ്തു. പിന്നീട് താന്‍ സുഹൃത്തിന്റെ മുറിയിലേക്കു മാറി. പിന്നീട് ചിത്രീകരണ സമയത്തു മുകേഷിന്റെ തൊട്ടപ്പുറത്തെ മുറിയിലേക്കു തന്നെ മാറ്റാന്‍ നിര്‍ദേശിച്ചെന്നും ടെസ് പറയുന്നു. സംഭവം മുകേഷ് നിഷേധിച്ചിട്ടുണ്ട്.

പ്രമുഖ സംഗീത സംവിധായകന്‍ ഗോപീസുന്ദറിനെതിരെയും ലൈംഗികാരോപണം. സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ച പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അതേസമയം പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു കാമ്പെയിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ സംഗീതലോകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തുടങ്ങുന്നത്.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: അന്ന് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂര്‍ത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസു വരെ പ്രായമേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോള്‍ മോഡല്‍ ആയിരുന്നു. താന്‍ ആകട്ടെ കരിയറില്‍ ഉന്നതികള്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാന്‍ ഭയന്നു പോയി.
പിന്നീടും അദ്ദേഹം ഈ സംസാരം ആവര്‍ത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന്. താന്‍ അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അര്‍ത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വര്‍ഷത്തോളവും അദ്ദഹത്തില്‍ നിന്നും ദുരനുഭവം ഉണ്ടായി. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ കന്യകയാണോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു. ഒരിക്കല്‍ സംഭോഗത്തിനും അദ്ദേഹം ചോദിച്ചു.

ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതില്‍ പാടണമെന്നും പറഞ്ഞു. കൂടുതല്‍ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദര്‍ പറഞ്ഞു.എന്നാല്‍ അതിനു മുമ്പായി എന്റെ വീട്ടില്‍ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരാണു പരാതിയുമായി രംഗത്തെത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബര്‍ എഡിറ്ററായിരിക്കെ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചായിരുന്നു വെളിപ്പെടുത്തല്‍. ജോലിക്ക് അഭിമുഖത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിനെക്കുറിച്ച് അന്വേഷിച്ച വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. അക്ബറിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്നാണു സൂചന.

‘വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു…’

സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെക്കുറിച്ചായിരുന്നു തനുശ്രീ ദത്തയുടെ ഈ പരാതി. 2005ല്‍ ‘ചോക്ലേറ്റ്’ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇത്. നടന്‍ ഇര്‍ഫാന്റെ മുഖത്തു ഭാവങ്ങള്‍ വരുന്നതിന്, സീനില്‍ ഇല്ലാതിരുന്നിട്ടും തന്നോടു വസ്ത്രം അഴിക്കാന്‍ വിവേക് ആവശ്യപ്പെട്ടെന്നായിരുന്നു തനുശ്രീയുടെ പരാതി. എന്നാല്‍ ഇത് ഇര്‍ഫാന്‍ തന്നെ ഇടപെട്ടു തടഞ്ഞു. നടന്‍ നാനാ പടേക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു തനുശ്രീ ഇക്കാര്യവും ദേശീയമാധ്യമത്തോടു വെളിപ്പെടുത്തിയത്.

2008ല്‍ ‘ഹോണ്‍ ഒകെ പ്ലീസ്’ എന്ന സിനിമയുടെ ഡാന്‍സ് റിഹേഴ്‌സലിനിടെ നാനാ പടേക്കര്‍ മോശമായി ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും മോശംരീതിയില്‍ ഇടപെട്ടെന്നുമായിരുന്നു പരാതി. സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടപ്പോള്‍ കള്ളക്കേസുണ്ടാക്കി അവര്‍ തനിക്കെതിരെ പരാതി കൊടുത്തു.

എംഎന്‍എസിന്റെ ഗുണ്ടകള്‍ സെറ്റിലെത്തി ഭീഷണിപ്പെടുത്തുകയും നടിയുടെ മാതാപിതാക്കള്‍ ഇരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതോടെ സിനിമയില്‍നിന്നു പിന്മാറുകയായിരുന്നു. സെപ്റ്റംബര്‍ അവസാനവാരമായിരുന്നു തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതി ലഭിച്ചിട്ടും ആ സമയത്തു നടപടിയെടുക്കാന്‍ സാധിക്കാത്തതില്‍ സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ്‌സ് അസോസിയേഷനും തനുശ്രീയോടു ക്ഷമാപണം നടത്തി.

വിശദീകരണവുമായി നാനാ പടേക്കര്‍ ഒക്ടോബര്‍ ഒന്‍പതിനു വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കി. തനുശ്രീക്ക് പിന്തുണ അറിയിച്ച് നടി കജോള്‍, പൂജാഭട്ട്, രവീണ ഠണ്ഡന്‍ തുടങ്ങിയവര്‍ വന്നതിനു പിന്നാലെയാണ് സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട വനിതകള്‍ തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങളെപ്പറ്റി തുറന്നുപറച്ചില്‍ നടത്തിയത്.

‘ആ കെട്ടിപ്പിടിത്തം അസഹ്യം’

‘പരസ്പരം ആശംസകള്‍ കൈമാറേണ്ട അവസരങ്ങളില്‍ വികാസ് ഗാഢമായി ആലിംഗനം ചെയ്യും പിന്‍കഴുത്തില്‍ മുഖം അമര്‍ത്തിപ്പിടിക്കും. മുടിയുടെ ഗന്ധം ആസ്വദിക്കും. എന്റെ ഗന്ധം ഇഷ്ടമാണെന്നു പറയും. അയാളുടെ പിടിത്തത്തില്‍നിന്നു വളരെ കഷ്ടപ്പെട്ടാണു മോചനം നേടിയിരുന്നത്. ‘ക്വീന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനു 2014ല്‍ ദേശീയ പുരസ്‌കാരം നേടിയ കങ്കണ റനൗട്ട് പറയുന്നു.

സംവിധായകന്‍ വികാസ് ബാല്‍ ആയിരുന്നു ഈ വിവാദത്തിലെ ‘വില്ലന്‍’. വികാസ് സ്ഥാപക പങ്കാളിയായ ഫാന്റം ഫിലിംസിലെ മുന്‍ ജീവനക്കാരി പീഡനാരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു കങ്കണയുടെയും പരാതി. ക്വീനില്‍ അഭിനയിച്ച നടി നയനി ദീക്ഷിതും വികാസിനെതിരെ പരാതി നല്‍കി. തനിക്കു നല്‍കിയ ഹോട്ടല്‍ മുറിയെപ്പറ്റി പരാതിപറഞ്ഞപ്പോള്‍ തന്റെ മുറിയിലേക്കു കൂടെക്കിടക്കാന്‍ ക്ഷണിക്കുകയാണു വികാസ് ചെയ്തതെന്നു നയനി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular