പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു; മണ്‍മറഞ്ഞത് ആയിരത്തോളം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയ കലാകാരി

തിരുവനന്തപുരം: പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയിലിരിക്കെ തിരുവനന്തപുരത്തായിരിന്നു അന്ത്യം. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത് അമ്പിളി ആയിരുന്നു. മലയാളം-തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്. ഡബിങ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍: വൃന്ദ, വിദ്യ.

രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്ദമായി മാറിയ അമ്പിളി നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ്. ‘ഭക്തകണ്ണപ്പ’ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. കന്നി പ്രകടത്തില്‍ തന്നെ അമ്മയുടെ പ്രതിഭയുടെ പാരമ്പര്യം കാട്ടിയ അമ്പിളി പിന്നീടിങ്ങോട്ട് ഡബിങ് ലോകത്തെ മികച്ച കലാകാരികളില്‍ ഒരാളായി.

തമിഴ് ഉള്‍പ്പെടെ 500ല്‍പരം ചിത്രങ്ങളില്‍ അമ്പിളി ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കി. 13 വയസായിരിക്കെ ‘ലോറി’ എന്ന സിനിമയിലെ നായികാ കഥാപാത്രത്തിന് ശബ്ദം നല്‍കി ഒരു തലം കൂടി മുന്നിലെത്തി. ആയിരത്തോളം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. നൂറില്‍പരം തമിഴ് ചിത്രങ്ങളില്‍ ഡബ് ചെയ്ത അമ്പിളി തമിഴില്‍ ശിവരഞ്ജിനി, ഐശ്വര്യ തുടങ്ങി നിരവധി നടികളുടെ സിനിമാ ശബ്ദമായി. നിരവധി മൊഴിമാറ്റചിത്രങ്ങളുടെ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നതിലും മികവു കാട്ടി.

pathram desk 1:
Leave a Comment