ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് സ്ഥിരീകരണം,പൊലീസ് ജലന്ധറിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ്. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യമില്ലെന്ന് ബോധ്യപ്പെട്ടതായി വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഉടന്‍ പുറപ്പെടും. കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ കന്യാസ്ത്രീ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്ന് അന്വേഷണ സംഘത്തിനും മജിസ്ട്രേറ്റിന് മുന്നിലും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.

പ്രാഖഥമിക റിപ്പോര്‍ട്ട് ഉടന്‍ മേലുദ്യോഗസ്ഥന് കൈമാറുമെന്ന് ഡിവൈഎസ്പി അറിയിച്ചു. രണ്ടു ദിവസത്തിനകം ബിഷപ്പിനെ ചോദ്യം ചെയ്യും. പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യ പരിശോധന നടത്തിയ ഡോക്ടറും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുറിവിലങ്ങാട് നാടുക്കുന്നിലെ മഠത്തില്‍ ബിഷപ്പ് 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമാണ്. ഈ കാലയളവില്‍ പരാതിക്കാരിക്കൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും ബിഷപ്പിന് എതിരാണ് എന്നറിയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular