അമ്മയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ചിരിന്നു; നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു!!! വെളിപ്പെടുത്തലുമായി പാര്‍വ്വതിയും പത്മപ്രിയയും

കൊച്ചി: മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള അമ്മയുടെ പുതിയ ഭാരവാഹിത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലു.സി.സി. ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഡബ്ല്യുസിസി പറഞ്ഞു. രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്ന് ഡബ്ല്യുസിസി പറഞ്ഞു.

അതേസമയം, വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നു പാര്‍വതിയും പത്മപ്രിയയും പറഞ്ഞു. അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികയില്‍ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് ആരുടെയൊക്കെയോ നോമിനികളാണെന്നും സംഘടനയില്‍ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പാര്‍വതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും അമ്മയ്ക്ക് കത്തെഴുതി.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കിയിരുന്നു.

മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറഞ്ഞിരുന്നു.

വനിതാ കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും #അവള്‍ക്കൊപ്പം. മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്നു വിശ്വസിക്കുന്നവരാണ് ഡബ്ല്യുസിസി അംഗങ്ങള്‍. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ അമ്മയിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണു കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ അമ്മയുടെ യഥാര്‍ഥ നിലപാടെന്താണെന്നു ഞങ്ങള്‍ക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത അതൃപ്തിയാണ് ഉടലെടുത്തിരിക്കുന്നത്. ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.മുന്‍പ് ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന് സംഘടനയുടെ ഭാഗമായി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ചുമതലകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാര്യമായ സ്ഥാനം ഒന്നുമില്ലാതെ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും സംഘടന വിടുമെന്നും പറഞ്ഞ് നേതൃത്വത്തോട് വിലപേശിയ ഇടവേള ബാബു, ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് പിന്‍വാതില്‍ വഴിയാണെന്നും സംഘടനയില്‍ ആരോപണങ്ങളുണ്ട്.

ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്ന പോലെ മറ്റ് തിരക്കുകള്‍ ഉള്ള തനിക്ക് തുടരാന്‍ സാധിക്കില്ല എന്നുള്ളത് കൊണ്ട് നിലവിലെ പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇടവേള ബാബുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ കടുത്ത അതൃപ്തിയുള്ള നേതൃത്വം ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയേക്കും.

pathram desk 1:
Leave a Comment